പുന്നപ്ര ശാന്തിഭവനിലെ പരിചരണത്തിൽ ഓർമകൾ വീണ്ടുകിട്ടിയ അന്തേവാസി സ്വന്തം വീട്ടിലേക്ക് യാത്രയാകുന്നു.
അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ പരിചരണത്തിൽ ഓർമകൾ വീണ്ടുകിട്ടിയ അന്തേവാസി സ്വന്തം വീട്ടിലേക്ക് യാത്രയാകുന്നു. മധ്യപ്രദേശ് രാജ്ഗഢ് ജില്ലയിൽ വ്യാപറകലയിൽ പരേതരായ മഹാദേവ് സിംഗ് ഠാക്കൂറിന്റേയും സരസ്വതിയുടെയും മകൻ കിരൺസിംഗ് ഠാക്കൂർ(38) ആണ് പഴയകാല ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. തനിക്ക് ബന്ധുക്കളും വീടും ഉണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞതോടെ ഗ്രാമത്തിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ അറിയിക്കുകയായിരുന്നു. യുവാവ് നൽകിയ വിവരമനുസരിച്ച് രാജ്ഗഢ് പൊലീസുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്തി. ഇദ്ദേഹത്തിന്റെ സഹോദരൻ മായാസിങ് ഠാക്കൂറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ മാനസികനില തെറ്റിയ കിരൺസിംഗ് മാസങ്ങൾക്ക് മുമ്പ് വീടുവിട്ടതാണന്നറിഞ്ഞു.
വീട്ടുകാരും ബന്ധുക്കളും ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് യുവാവിനെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. ഇയാളെ ചികിത്സിച്ചിരുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസിക വിഭാഗം ഡോ. സേതു ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിലയിരുത്തി. ബുധനാഴ്ച രാവിലെയുള്ള അമൃത്സർ എക്സ്പ്രസിൽ ടിക്കറ്റ് റിസർവ്വ് ചെയ്യാനുള്ള സൗകര്യങ്ങൾ എഎം ആരിഫ് എം പി ഒരുക്കികൊടുത്തു. ബ്രദർ മാത്യുആൽബിനാണ് യാത്രക്കിടയിൽ ആലപ്പുഴ ബൈപ്പാസിൽ നിന്നും മാനസികനില തെറ്റി അലഞ്ഞുതിരഞ്ഞ യുവാവിനെ കഴിഞ്ഞ സെപ്തംബറിൽ ശാന്തിഭവനിൽ കൊണ്ടുവരുന്നത്.
Read more: പറുദീസയിലെ ഈ കനി ഊരൂട്ടമ്പലത്തെ നയനത്തിലും, ഗാഗ് ഫ്രൂട്ടെന്ന വിസ്മയം
മുഷിഞ്ഞ വേഷം മാറ്റി, പ്രാകൃതമായ മുടിയും താടിയും വെട്ടി വൃത്തിയാക്കി യുവാവിന് ശാന്തികൂടാരത്തിൽ അഭയം നൽകി. കൃത്യമായ ചികിത്സയും യഥാസമയം ഭക്ഷണം കിട്ടിയതോടെയാണ് യുവാവ് പഴയ ഓർമകളിലേക്ക് തിരിച്ചെത്തുന്നത്. വളരെ ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കിരൺസിംഗ് ഠാക്കൂർ ജ്യേഷ്ഠ സഹോദരനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. നാട്ടിലെത്തിയതിനുശേഷം സഹോദരനോടൊപ്പം കൃഷി ചെയ്യാനാണ് കിരൺസിംഗിന് താൽപ്പര്യം.
Read more: രാത്രി മുഴുവന്‍ ആഢ്യന്‍പ്പാറയിലെ വനത്തിനുള്ളില്‍ കുടുങ്ങി യുവാവ്, രക്ഷപ്പെടുത്തി
