Asianet News MalayalamAsianet News Malayalam

മിഠായിത്തെരുവിലെ അനധികൃത നിർമ്മാണം; കോർപ്പറേഷൻ നടപടി തുടങ്ങി

നോട്ടീസയച്ചതിൽ ആകേ മറുപടി നൽകി, പ്രശ്നം പരിഹരിച്ചത് 17 പേർമാത്രം. ഒക്ടോബർ 25നകം അശാസത്രീയ നിർമ്മിതകളുൾപ്പടെ നീക്കം ചെയ്യാനായിരുന്നു കോർപ്പറേഷൻ നിർദ്ദേശം.

Illegal construction on S M Street; Corporation action initiated
Author
Kozhikode, First Published Nov 10, 2021, 8:22 AM IST

കോഴിക്കോട്: മിഠായിത്തെരുവിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കോർപ്പറേഷൻ നടപടി തുടങ്ങി. വഴി തടസ്സപ്പെടുത്തിയുളള നിർ‍മ്മാണമുൾപ്പെടെ 192 നിയമലംഘനങ്ങളാണ് കോർപ്പറേഷൻ കണ്ടെത്തിയത്. അടിക്കടിയുണ്ടാകുന്ന തീപ്പിടുത്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോർപ്പറേഷൻ പരിശോധന.

സെപ്റ്റംബർ‍ 10ന് മിഠായിത്തെരുവ് മൊയ്തീൻ പളളി റോഡിലെ രണ്ട് കടകൾക്ക് തീപ്പിടിച്ചതിനെ തുടർന്നായിരുന്നു കോർപ്പറേഷൻ നടപടികൾ തുടങ്ങിയത്. അശാസ്ത്രീയ നിർമ്മിതികൾ, ആവർത്തിച്ച് അപകടങ്ങളുണ്ടാകാനുളള സാധ്യതകൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസും അഗ്നി ശമന സേനയും റിപ്പോർട്ട് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടവഴികൾ പോലും തടസ്സപ്പെടുത്തിയുളള കച്ചവടമുൾപ്പെടെ 192 ക്രമക്കേടുകൾ കണ്ടെത്തി. 

നോട്ടീസയച്ചതിൽ ആകേ മറുപടി നൽകി, പ്രശ്നം പരിഹരിച്ചത് 17 പേർമാത്രം. ഒക്ടോബർ 25നകം അശാസത്രീയ നിർമ്മിതകളുൾപ്പടെ നീക്കം ചെയ്യാനായിരുന്നു കോർപ്പറേഷൻ നിർദ്ദേശം. ഇത് പാലിക്കാത്തവർക്കെതിരയാണ് നടപടി. അശാസ്ത്രീയമായ നി‍ർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം കൂടുതൽ വ്യാപാരികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഏകപക്ഷീയമായ നടപടികളാണെന്നും വൻകിടക്കാരെ ഒഴിപ്പിക്കുന്നില്ലെന്നും വ്യാപാരികളുടെ പരാതിയുണ്ട്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വരും ദിവസങ്ങളിലും നടപടി തുടരുമെന്നും കോർപ്പറേഷൻ അറിയിച്ചു.

Follow Us:
Download App:
  • android
  • ios