കൗതുകം തീര്‍ത്തി പള്ളി വളപ്പിലെ പപ്പായയുടെ തണ്ടിലും കായ
മലപ്പുറം: പപ്പായയുടെ ഇലയുടെ തണ്ടില്‍ കായ ഉണ്ടായത് ഏവര്‍ക്കും കൗതുകമാവുന്നു. കിഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ മുസ്ലി പള്ളിയുടെ വളപ്പിലെ ഈ അപൂര്‍വ കാഴ്ച ഉണ്ടായത്. മരത്തിലും തണ്ടിലും ഒരേ പോലെ കായ ഉണ്ടാകുന്നത് അപൂര്‍വമാണെന്നാണ് കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.
നാടന്‍ ഇനത്തില്‍ പെട്ട പപ്പായയാണിത്. ഈ അപൂര്‍വ കാഴ്ച കാണാന്‍ നൂറ് കണക്കിന് ആളുകളാണ് കുറ്റൂളിപള്ളിയില്‍ എത്തുന്നത്. സാധാരണ ഗതിയില്‍ പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി അഞ്ച് മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ് ഉണ്ടാവുക. ഇലകളുടെ തണ്ടും പൊള്ളയാണ്. തടിയും തണ്ടും ചേരുന്നിടത്ത് പൂക്കളുണ്ടായി, അത് ഫലമായി മാറുകയാണ് ചെയ്യാറ്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. നല്ല രീതിയില്‍ വളവും വെള്ളവും നല്‍കി സംരക്ഷിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.

അതേസമയം, മലപ്പുറത്തെ ഒരു കോഴിയും രസകരമായ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിചയമില്ലാത്ത വീടുകളിലെത്തുമ്പോ അവിടെ വളര്‍ത്തു നായ ഉണ്ടോ, നായയുടെ കടി കിട്ടുമോ എന്നൊക്കെ എല്ലാവർക്കും പേടിയാണ്. എന്നാല്‍ പണപൊയില്‍കാര്‍ക്കും പെരുമുണ്ടകാര്‍ക്കും കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂവന്‍കോഴിയുടെ കൊത്തും പേടിയാണ്. ചാലിയാര്‍ പഞ്ചായത്തിലെ പണപൊയില്‍ പെരുമുണ്ട കോളനിയിലെ മൂന്നു വയസുള്ള 'അപ്പു'വെന്ന കോളനിക്കാരുടെ സ്വന്തം പൂവന്‍കോഴിയാണ് ഇവിടെ കാവല്‍കാരനായി അപരിചിതരെ കൊത്തിയോടിക്കുന്നത്.
കാവലിനായി വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ പൂവന്‍കോഴി വീടിന്റെ കാവല്‍കാരനായി മാറുന്നത് അപൂര്‍വ്വമാണെന്ന് നാട്ടുകാരും പറയുന്നു. അനുവാദമില്ലാതെ കോളനിക്കുള്ളില്‍ കടന്നാല്‍ പിന്നെ ഇവന്റ് കൊത്ത് ഏല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. പൂവന്‍കോഴിയായ അപ്പുവിന്റെ കൊത്തിന്റെ വേദനയറിഞ്ഞവര്‍ നിരവധിയാണ്. കോളനിയിലെ കറുപ്പന്‍ മാതി ദമ്പതികള്‍ 2019 ല്‍ 10 രൂപ നല്‍കിയാണ് കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ ആളില്‍ നിന്നും ഇവനെ വാങ്ങിയത്. പീന്നീട് ഇവന്‍ ഇവരുടെ കാവല്‍കാരനായി മാറി.
അപരിചിതരായവര്‍ കോളനിയില്‍ മുന്നറിയിപ്പില്ലാതെ കയറിയാല്‍ അപ്പു കൊത്തി പരിക്കേല്‍പ്പിക്കും. മൂന്ന് വര്‍ഷത്തിനിടയില്‍ അപ്പുവെന്ന തന്റെ പൂവന്‍കോഴിയുടെ കൊത്ത് കൊണ്ടവര്‍ നിരവധിയാണെന്ന് മാതി പറയുന്നു.
