തിരൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികള്‍  മഴ കനക്കും മുമ്പേ വെള്ളത്തില്‍ മുങ്ങാനായി. തിരൂര്‍ വെങ്ങാലൂരിലെ കുറ്റികളാണ് വെള്ളത്തിലായത്

മലപ്പുറം: തിരൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികള്‍ മഴ കനക്കും മുമ്പേ വെള്ളത്തില്‍ മുങ്ങാനായി. തിരൂര്‍ വെങ്ങാലൂരിലെ കുറ്റികളാണ് വെള്ളത്തിലായത്. പരിസ്ഥിതി ലോല മേഖലകളിലൂടെ പദ്ധതി കടന്നുപോകുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളുടെ മുന്നറിയിപ്പാണ് ഈ കാഴ്ചകളെന്ന് നാട്ടുകാര്‍ പറയുന്നു.

തിരൂരിന് സമീപം വെങ്ങലൂരിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നു കിടക്കുന്ന താഴ്ന്ന ഭാഗങ്ങളിലാണ് ഇടവിട്ട് ഇടവിട്ട് സില്‍വര്‍ ലൈന്‍ കുറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയെല്ലാം മഴയ്ക്ക് മുമ്പ് തന്നെ വെള്ളത്തിലായിരിക്കുന്നു. കുറ്റികള്‍ വെള്ളത്തിലായതിനെക്കുറിച്ചും ഇപ്പോഴുള്ള ദുരിതത്തെക്കുറിച്ചുമാണ് നാട്ടുകാരനായ അബ്ദുള്‍ അസീസിന് പറയാനുള്ളത്. ഒരു മഴ പെയ്തപ്പോഴാണ് ഒരു മീറ്ററുള്ള കുറ്റിയുടെ മുക്കാലും മുങ്ങി കിടക്കുന്നത്. ഇടവപ്പാതി മഴ പെയ്താൽ ഒന്നര മീറ്ററോളം വെള്ളം കയറും. പദ്ധതി കൂടി വന്നാൽ ഇവിടത്തെ ജനവാസ പ്രദേശം വെള്ളത്തിലാകുമെന്നും ഇവ‍ര്‍ ആശങ്കയായി പങ്കുവയ്ക്കുന്നു. 

മഴ കനത്താല്‍ ഈ ഭാഗത്ത് അപകടകരമായി വെള്ളം ഉയരുന്നതാണ് മുന്‍ വര്‍ഷകാലങ്ങളിലെ അനുഭവം. പദ്ധതിക്കെതിരെ സമരങ്ങളും സംഘര്‍ഷങ്ങളും കൊടുമ്പിരികൊണ്ട സ്ഥലം കൂടിയാണിത്.- രണ്ട് മഴ പെയ്തപ്പോഴേക്കും ഇവിടെ സ്ഥാപിച്ച സില്‍വര്‍ ലൈന്‍ കുറ്റികളെല്ലാം വെള്ളത്തിലായി എന്നല്ല, മറിച്ച് ചില മേഖലകളില്‍ നാട്ടുകാര്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന കടുത്ത പരിസ്ഥിതി പ്രശ്നം കൂടി പരിഗണിക്കപ്പെടണം എന്നതാണ് ആവശ്യം.