കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം: യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ട എംഡിഎംയുമായി അറസ്റ്റിൽ. ‘തമ്പുരു വിഷ്ണു’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ കഴിഞ്ഞമാസം റിമാൻഡിൽ ആയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം എംഡിഎംഎ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ച ഡാൻസാഫ് സംഘം വീടിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് കഠിനംകുളം പൊലീസിന് കൈമാറി. ഇയാളിൽ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പൊലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തമ്പുരു വിഷ്ണു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.