കൊച്ചിയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി 25 ലക്ഷം രൂപയുടെ മോഷണം നടത്തിയ കേസിൽ രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുറുമശ്ശേരിയിലെ ഹോട്ടലിൽ നിന്ന് ഇലക്ട്രിക് വയറുകളും, എർത്ത്ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്.
കൊച്ചി: ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സിൻപൂര് ദിപു ഹജ്റ (26), സിലിഗുരി രാജേഷ് ബുജൽ (26) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് അഞ്ചിനും ഏപ്രിൽ ഇരുപത്തി മൂന്നിനും ഇടയിലാണ് കേസിന്സം ആസ്പദമായ സംഭവം നടന്നത്.

കുറുമശ്ശേരി കൈതാരൻ ഗോഡൗണിന് സമീപമുള്ള ഹോട്ടലിൽ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറുകളും, എർത്ത്ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവയും ഉൾപ്പെടെ 25 ലക്ഷം രൂപ വില വരുന്ന വസ്‌തുക്കൾ മോഷ്ടിക്കുകയായിരുന്നു. ദിപു ഹജ്റയ്ക്കെതിരെ ആലുവ, എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. ചെങ്ങമനാട്, ആലുവ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ പി അനിൽ കുമാർ, നവനീത്, എസ് സി പി ഒമാരായ കിഷോർ, അനീഷ്, മിഥുൻ എന്നിവരാണ് ഉണ്ടായിരുന്നത്.


