രക്ഷപ്പെട്ട് സ്കൂട്ടറുമായി പോയ പെൺകുട്ടിയെ പ്രതി പിന്തുടർന്ന് വഴിയിൽ തടഞ്ഞ് നിർത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി ഒച്ച വച്ചപ്പോൾ ആളുകൾ ഓടിക്കൂടി, ഇതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പറഞ്ഞ് പറ്റിച്ച് വാഹനം നിർത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടില്‍ അജ്മൽ ബിലാൽ (24 വയസ്സ്) നെയാണ് ചെമ്മങ്ങാട് പോലീസ് പിടികൂടിയത്. സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയുടെ പിന്നിലായി മറ്റൊരു സ്കൂട്ടറിൽ എത്തിയ പ്രതി ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണെന്നും വണ്ടി നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചു തരാം എന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. വാഹനം നിർത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് സ്കൂട്ടറുമായി പോയ പെൺകുട്ടിയെ പ്രതി പിന്തുടർന്ന് വഴിയിൽ തടഞ്ഞ് നിർത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടി ഒച്ച വച്ചപ്പോൾ ആളുകൾ ഓടിക്കൂടി. ഇതോടെ അജ്മൽ ബിലാൽ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ പരാതിയിൽ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ചുള്ളിക്കാട് വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. അജ്മൽ കോഴിക്കോട് ജില്ലയിലെ ചെമ്മങ്ങാട്, ടൗൺ, മെഡിക്കൽ കോളേജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, വീട്ടിൽ കയറി സ്ത്രീകൾക്കെതിരായ അതിക്രമം, പൊതുസ്ഥലത്തു വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചതിനും, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും അപഹരിച്ചതിനും ഉള്‍പ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന് സ്ഥിരം തലവേദന ആയതോടെ അജ്മലിനെ ഒരു വർഷത്തേയ്ക്ക് കാപ്പ നിയമപ്രകാരം പ്രതിയെ നാടു കടത്തിയിരുന്നു. എന്നാൽ പ്രതി നിയമം ലംഘിച്ച് യുവാവ് വീണ്ടും ജില്ലയിൽ പ്രവേശിച്ചു. ഇതിനിടെയിലാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. അജ്മലിനെ ചെമ്മങ്ങാട് പോലീസ് ചക്കുംകടവിലുള്ള വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ബാബു, സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റിജേഷ്, രഞ്ജിത്ത്, നിജാസ്, സുഗേഷ്, സിവിൽ പൊലീസ് ഓഫീസർ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.