എക്സൈസ് വകുപ്പിന്റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറി’ൽ മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലം തട്ടാമല ഷംനാദ് മൻസിലിൽ നസീറിന്റെ മകൻ ഷംനാദാണ് തുറവൂരിൽ വെച്ച് കുത്തിയത്തോട് എക്സൈസിന്റെ പിടിയിലായത്.
അരൂര്‍(ആലപ്പുഴ): എക്സൈസ് വകുപ്പിന്റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറി’ൽ മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലം തട്ടാമല ഷംനാദ് മൻസിലിൽ നസീറിന്റെ മകൻ ഷംനാദാണ് തുറവൂരിൽ വെച്ച് കുത്തിയത്തോട് എക്സൈസിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ തുറവൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്.
ഇയാളിൽനിന്ന് 2.89 ഗ്രാം എംഡിഎംഎയും 96 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച പ്രതിയുടെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. ലഹരിവേട്ട നടത്തിയ പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജിആർ ജോസഫ്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ രഞ്ജിത്ത് ആർ, മഹേഷ് ടിഎം, നന്ദു, എക്സൈസ് ഡ്രൈവർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു


