കഴിഞ്ഞ ഞായറാഴ്ച രാത്രി പശുക്കള്‍ക്ക് തീറ്റപ്പുല്ല് നല്‍കിയപ്പോഴാണ് വിഷബാധയേറ്റത്
തൃശൂര്‍: വിഷപ്പുല്ല് കഴിച്ച് അഞ്ച് കറവപ്പശുക്കള്‍ ചത്ത തൃശൂര്‍ ജില്ലയിലെ വെളപ്പായ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അംഗമായ രവി കെ സി യ്ക്ക് കേരള ഫീഡ്സ് കറവപ്പശുക്കളെ നല്‍കും. കേരള ഫീഡ്സിന്‍റെ ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരമാണ് രണ്ട് കറവപ്പശുക്കളെ ക്ഷീരകര്‍ഷകന് നല്‍കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി പശുക്കള്‍ക്ക് തീറ്റപ്പുല്ല് നല്‍കിയപ്പോഴാണ് വിഷബാധയേറ്റത്. കറവപ്പശുക്കളും ഗര്‍ഭിണിയായ പശുമടക്കം അഞ്ച് കന്നുകാലികള്‍ ചത്തു. ആകെ 11 കന്നുകാലികളാണ് ഈ കര്‍ഷകനുണ്ടായിരുന്നത്. ബ്ലൂമിയ എന്ന വേനല്‍ പുല്ല് അമിതമായി കഴിച്ചത് കൊണ്ടാണ് അപകടമുണ്ടായത് എന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടായിരുന്നില്ല.
കേരള ഫീഡ്സ് മിടുക്കി കാലിത്തീറ്റ മാത്രമാണ് ഈ ക്ഷീരകര്‍ഷകന്‍ ഉപയോഗിച്ച് വരുന്നത്. മറ്റ് ഉപജീവനമാര്‍ഗ്ഗം ഒന്നും ഇല്ലാതിരുന്ന ഈ ക്ഷീരകര്‍ഷകന് കേരള ഫീഡ്സിന്‍റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ട് വഴി പശുക്കളെ വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന വെറ്റിനറി അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നിന്നും രണ്ടു പശുക്കളെ വാങ്ങി കര്‍ഷകന് നല്‍കാനാണ് തീരുമാനം.
ഇക്കാര്യം അറിയിച്ച കേരള ഫീഡ്സ് കമ്പനി ചെയർമാൻ കെ ശ്രീകുമാർ, വിഷപ്പുല്ല് തിന്ന് കറവപ്പശുക്കൾ ചത്ത ക്ഷീരകർഷകനായ രവി കെ സിയ്ക്ക് കാലിത്തീറ്റയും മിനറൽ മിക്സും കൈമാറി. ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചര്‍, കെ എഫ് എല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫ്രാന്‍സിസ് പി പി, പ്രൊജക്ട് മാനേജര്‍ സുധീര്‍ എന്‍ ജി, കമ്പനി സെക്രട്ടറി വിദ്യ, ഡോ. അനുരാജ് ഡയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ജാസ്മിന്‍, ഡോ. രാജി തുടങ്ങിയവർക്കൊപ്പമെത്തിയാണ് കേരള ഫീഡ്സ് കമ്പനി ചെയർമാൻ, ക്ഷീരകർഷകനായ രവി കെ സിയ്ക്ക് കാലിത്തീറ്റയും മിനറൽ മിക്സും കൈമാറിയത്.
