ഉരുള്‍പൊട്ടി തീര്‍ത്തും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് ഭക്ഷണമുള്‍പ്പെടെയുളള അവശ്യവസ്തുക്കളെത്തിക്കാന്‍ നടപടി തുടങ്ങി. പൂര്‍ണ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 3000ലേറെ പേരാണ് നെല്ലിയാമ്പതിയില്‍ അവശ്യ മരുന്നുപോലുമില്ലാതെ കഴിച്ചുകൂട്ടുന്നത്. അവശ്യവസ്തുക്കളെല്ലാം തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നുവേണം നെല്ലിയാമ്പതിയിലെത്താന്‍

പാലക്കാട്: ഉരുള്‍പൊട്ടി തീര്‍ത്തും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് ഭക്ഷണമുള്‍പ്പെടെയുളള അവശ്യവസ്തുക്കളെത്തിക്കാന്‍ നടപടി തുടങ്ങി. പൂര്‍ണ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 3000ലേറെ പേരാണ് നെല്ലിയാമ്പതിയില്‍ അവശ്യ മരുന്നുപോലുമില്ലാതെ കഴിച്ചുകൂട്ടുന്നത്. അവശ്യവസ്തുക്കളെല്ലാം തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നുവേണം നെല്ലിയാമ്പതിയിലെത്താന്‍

തോട്ടം മേഖലയായ നെല്ലിയാമ്പതിയിലേക്കുളള ഒരേഒരു വഴിയുടെ അവസ്ഥയാണിത്. പോത്തുണ്ടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ പിന്നിട്ടാല്‍ കാല്‍നടപോലും സാധ്യമല്ലാത്ത സ്ഥിതി. 70 ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ആളപായമില്ലെങ്കിലും ചെറുനെല്ലി, ചന്ദ്രാമല,നൂറടി തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കോളനികളടക്കം ഒറ്റപ്പെട്ടു. സഹായം കാത്തുകിടക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളും രോഗികളും ഉള്‍പ്പെടെ മൂവായിരത്തിലേറെ പേര്‍.

വൈദ്യുതി- ടെലിഫോണ്‍ ബന്ധങ്ങള്‍ തകര്‍ന്നതോടെ, വിവരങ്ങളറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. കനത്ത പാറക്കെട്ടുകളിടിഞ്ഞ് പാലങ്ങളെല്ലാം തകര്‍ന്നു. ഏതു നിമിഷം വേണമെങ്കിലും വീണ്ടും മണ്ണിടിയും . അത്യാഹിതമുണ്ടായാല്‍ നെന്മാറയിലെ ആശുപത്രിയിലെത്തിക്കാനും പറ്റില്ല. കരുതല്‍ ശേഖരമില്ലാത്തതിനാല്‍ ഭക്ഷ്യവസ്തുക്കളും കഴിയാറായി. ഇതോടെ ,ജീവന്‍ പണയംവച്ച് പലരും കാല്‍നടയായി താഴേക്കിറങ്ങുന്നു.

ഭക്ഷണവും മരുന്നുമായി പോകുന്ന സംഘത്തിന് എട്ടുമണിക്കൂറെങ്കിലും നടന്നാലെ നെല്ലിയാമ്പതിയിലെത്താനാകൂ . തര്‍ര്‍ന്ന പാലങ്ങള്‍ക്ക് കുറുകെ വടംകെട്ടി നെല്ലിയാമ്പതിയിലേക്ക് എത്താനുളള ശ്രമത്തിലാണ് ദ്രുതകര്‍മ്മ സേനയും പൊലീസുമുള്‍പ്പെടെയുളള ദൗത്യ സംഘം. മറുഭാഗത്ത് കാല്‍നടയാത്രക്ക് പാത സജ്ജമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അവശ്യസാധനങ്ങളെത്തിക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും ഒന്നുമായില്ല.