പ്രളയത്തിൽ വീട് നഷ്ടമായി; ഒന്‍പതര ലക്ഷം രൂപയ്ക്ക് പുതിയ വീടുമായി കേരള പൊലീസ്
കൂലിപ്പണിക്കാരനായ വള്ളുവന്‍റെ അവസ്ഥ കണ്ട നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാൾക്ക് വീട് വെച്ച് നൽകാൻ പൊലീസ് സഹകരണസംഘത്തോട് നിർദ്ദേശിച്ചത്
കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നെടുമ്പാശ്ശേരി സ്വദേശി വള്ളുവന് കേരള പൊലീസിന്‍റെ വക പുതിയ വീട്. എറണാകുളം ജില്ലാ പൊലീസ് സഹകരണ സംഘമാണ് ഒൻപതര ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ പ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും പൂർണമായും നഷ്ടപ്പെട്ട വള്ളുവൻ താത്കാലിക ഷെഡിലാണ് താമസിച്ചിരുന്നത്.
കൂലിപ്പണിക്കാരനായ വള്ളുവന്‍റെ അവസ്ഥ കണ്ട നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാൾക്ക് വീട് വെച്ച് നൽകാൻ പൊലീസ് സഹകരണസംഘത്തോട് നിർദ്ദേശിച്ചത്. ഇതിനെ തുടർന്നാണ് ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ കെയർ ഹോം പദ്ധതിൽ ഉൾപ്പെടുത്തി ഒൻപതര ലക്ഷം രൂപ ചെലവിൽ പുതിയ വീട് നിർമ്മിച്ച് നൽകിയത്.
വീട്ടിലേക്കുള്ള എല്ലാ ഉപകരണങ്ങളും പൊലീസ് സഹകരണ സംഘം തന്നെയാണ് വാങ്ങി നൽകിയത്. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി പൊലീസ് സഹകരണ സംഘം നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ നിർമ്മാണം ചൂർണിക്കരയിൽ പൂർത്തിയായി വരികയാണ്.