റിയൽ 'റാംജി റാവുവിനെ' പൊക്കിയതല്ലേ, ഇത്തിരി ഷോയൊക്കെ ആകാം, കേരള പൊലീസ് എന്നാ സുമ്മാവാ...!
റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിലപേശിയ ക്രിമിനലിനെ കണ്ട് പരിചയം.
തിരുവന്തപുരം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി, പിന്നാലെ പണം ചോദിച്ച് ഭീഷണി. കേരളത്തിന് ഇങ്ങനെ ഒരു സംഭവം നേരത്തെയും ഓര്‍മയുണ്ടാകും. പക്ഷെ അത് യതാര്‍ത്ഥ സംഭവമല്ല, ജനം ഏറ്റെടുത്ത ഒരു സിനിമയിലെ രംഗങ്ങളാണ്. റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിലപേശിയ ക്രിമിനലിനെ കണ്ട് പരിചയം.
ഏറെക്കുറെ സമാനതകളുള്ള സംഭവമായിരുന്നു കൊല്ലം ഓയൂരിലെ ആറ് വയസുകാരിയുടെ കാര്യത്തിലും കണ്ടത്. രാത്രി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളിയെത്തിയപ്പോൾ ആ സംസാരത്തിലുമുണ്ടായിരുന്നു ചില റാംജി റാവും ടച്ച്. എത്ര വലിയ റാംജി റാവു ആയാലും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് തെളിയിക്കാൻ കേരളാ പൊലീസിന് ആയി.
എന്തായാലും ഈ കേസിൽ കേരളാ പൊലീസിന് ഇത്തിരി ഷോ ഒക്കെ ആവാം. അങ്ങനെ രസകരമായൊരു വീഡിയോ ആണ് കേരളാ പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. കുട്ടിയെ കിട്ടിയ ആശ്വാസവും പ്രതികളെ അകത്താക്കിയ സന്തോഷവും എല്ലാം ചേര്‍ത്ത് ആ വീഡിയോ ഏറെ ആസ്വാദ്യമാണെന്ന് തന്നെ പറയാം. വീഡിയോക്കൊപ്പം മൃദു ഭാവേ, ദൃഢ കൃത്യേ.. കേരളാ പൊലീസ് എന്ന കുറിപ്പും പൊലീസ് എന്നാ സുമ്മാവാ എന്ന ഡയലോഗ് വീഡിയോയിലും ഉണ്ട്.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ്. കുട്ടിക്കടത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തി. തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആറു വയസുകാരിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരനെ ആക്രമിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
'മകൾ ഹോം വർക്കുകൾ ചെയ്ത് തീർത്തു'; തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങുമെന്ന് കുട്ടിയുടെ അച്ഛൻ
പ്രതികൾക്കായി 2 അഭിഭാഷകർ ഹാജരായി. തിങ്കളാഴ്ച പൊലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. പത്മകുമാർ ആണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകൾ അനുപമ മൂന്നാം പ്രതിയുമാണ്. അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.