ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് ലൈനുകൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലും വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.

തൃശ്ശൂര്‍: ചാലക്കുടിയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. രാവിലെ 11 മണിയോടെയാണ് മിന്നൽ ചുഴലി ഉണ്ടായത്. ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് ലൈനുകൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ടെസ്ല ലാബിന് മുൻപിലെ മാവ് കടപുഴകി വീണ് റോഡിൽ പാർക്ക്‌ ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു. ട്രാം വേ റോഡിൽ മരം വീണ് ലോറിയുടെ ചില്ല് തകർന്നു. ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലും വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ മേഖലയിൽ നേരിയ പ്രകമ്പനമുണ്ടായി. രാവിലെ 8.16 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 2 സെക്കന്‍ഡ് താഴെ സമയം നീണ്ടതായി നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റെ ഉൾപ്പടെയുള്ളവർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. കല്ലൂര്‍ ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ ഒരു പ്രതിഭാസം മാത്രമാണ്. ഇതേ ക്കുറിച്ച് പഠനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

Also Read; കേരളത്തിൽ ഇന്നും അതിതീവ്രമഴ മുന്നറിയിപ്പ്; റെഡ് അലർട്ട് ഇടുക്കിയില്‍; 11 ജില്ലകളിൽ ഓറഞ്ച്, അതിജാഗ്രത വേണം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player