മന്ത്രിയുടെ അറിയിപ്പ്! ആധാർ ഒതന്‍റിക്കേഷൻ എയുഎ സർവറിൽ തകരാർ, കേരളത്തിൽ റേഷൻകടകൾക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധി
പ്രശ്നം പരിഹരിക്കുന്നതിന് ഐ ടി മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ ടെക്നിക്കൽ ടീം ശ്രമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: പവർ ഔട്ടേജിനെത്തുടർന്നു കേരള സ്റ്റേറ്റ് ഐ ടി മിഷന്റെ കീഴിലുള്ള ഡാറ്റാ സെന്ററിലെ ആധാർ ഒതന്റിക്കേഷനു സഹായിക്കുന്ന എ യു എ (A UA ) സർവ്വറിൽ ഉണ്ടായ തകരാർ കാരണം ബയോമെട്രിക് ഒതന്റിക്കേഷൻ മുഖേനയുള്ള റേഷൻ വിതരണത്തിൽ തടസം നേരിടുന്നു. ഇതു പരിഹരിക്കുന്നതിന് ഐ ടി മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ ടെക്നിക്കൽ ടീം ശ്രമിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഇന്ന് ( 10 11 2023 , വെള്ളിയാഴ്ച ) ഉച്ചയ്ക്കു ശേഷം റേഷൻ കടകൾ തുറന്നു പ്രവർത്തിക്കേണ്ടതില്ല എന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി അഞ്ച് വർഷം കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ്. ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് റാലി യിൽ സംസാരിക്കവെ ആയിരുന്നു പ്രഖ്യാപനം. 80 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനങ്ങളും മോദി ഉന്നയിച്ചു. കോൺഗ്രസ് എന്നും സാമ്പത്തിക നേട്ടങ്ങൾക്ക് മുൻഗണന നൽകുകയും, നിരന്തരം അഴിമതി നടത്തുകയും ചെയ്യുന്നുവെന്നാണ് മോദി പറഞ്ഞത്. ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള പാവങ്ങളെ കോൺഗ്രസ് വെറുക്കുന്നു. പാവപ്പെട്ടവർ എപ്പോഴും തങ്ങളുടെ മുന്നിൽ നിന്ന് അപേക്ഷിക്കണം, അതിനാൽ ദരിദ്രരെ നിലനിർത്തണമെന്നും അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ദരിദ്രർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാറിന്റെ എല്ലാ പ്രവൃത്തികളും തടയാൻ കോൺഗ്രസ് സർക്കാർ സർവശക്തിയും ഉപയോഗിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെ അനീതിയും അഴിമതിയും നിങ്ങൾ സഹിച്ചുകഴിഞ്ഞു. എന്നെ വിശ്വസിക്കൂ, ഇനി 30 ദിവസങ്ങൾ മാത്രം ബാക്കിയുണ്ട്. അതിനുശേഷം നിങ്ങൾ ഈ പ്രശ്‌നങ്ങളിൽ നിന്ന് മുക്തരാകും- പ്രധാനമന്ത്രി പറഞ്ഞു.