കൊച്ചിയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു;സ്വകാര്യഭാഗങ്ങളിലടക്കം പരിക്ക്; പ്രതി പിടിയിൽ
സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്താണ് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
![kochi migrant worker arrested for sexually assaulting 62 year old lady in kammattipadam apn kochi migrant worker arrested for sexually assaulting 62 year old lady in kammattipadam apn](https://static-ai.asianetnews.com/images/01d9vdjdfq1bqsbzn1gfdv4dq4/no-rape_363x203xt.jpg)
കൊച്ചി : കൊച്ചിയിൽ സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു. 59 വയസ് പ്രായമുളള, റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ജോലിചെയ്ത് ഉപജീവനം നടത്തുന്ന ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. കൈതകൾ നിറഞ്ഞ് നിൽക്കുന്ന റെയിൽ ട്രാക്കിന് സമീപത്ത് നിന്നും കരച്ചിൽ ശബ്ദം കേട്ടാണ് നാട്ടുകാർ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്. പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ ഒരു സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തി. ഉടനെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയാണ് പിടിയിലായ പ്രതി അസം സ്വദേശി ഫിർദൗസ്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ബലാത്സംഗത്തിന് ശേഷം സ്ത്രീയെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഇയാൾ സ്ത്രീയെ പരിചയപ്പെട്ടത്. ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൌത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്ന പറഞ്ഞ് ഓട്ടോയിൽ കയറ്റി. സ്ഥലത്തെത്തിയിട്ടും വണ്ടിയിൽ നിന്നും ഇറക്കാതെ പ്രതി സ്ത്രീയെ റെയിൽവേ സ്റ്റേഷന് സമീപത്തെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ചു. മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചു. ശബ്ദം വെച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഉപേക്ഷിച്ച് പോകുകയായിരുന്നു.