കരാർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞ് നൽകാതായതോടെ മേൽനോട്ടക്കാരനായ കാക്കനാട് സ്വദേശിയായ വയോധികൻ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്ന് വീടുകളും തന്റെ അറിവില്ലാതെ വ്യാജ രേഖകളുണ്ടാക്കി മറ്റ് മൂന്ന് കുടുംബങ്ങൾക്ക് പണയത്തിന് നൽകിയതായി ഇയാൾ അറിയുന്നത്.

കാക്കനാട്(കൊച്ചി): വാടകയ്ക്കെടുക്കുന്ന വീടുകൾ ഉടമ അറിയാതെ വ്യാജ രേഖകളുണ്ടാക്കി മറ്റുള്ളവർക്ക് പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾ കാക്കനാട് കേന്ദ്രീകരിച്ച് സജീവമാകുന്നു. തൃക്കാക്കര ഭാഗത്ത് വാടക വീടുകൾക്കും പണയ വീടുകൾക്കും ആവശ്യകത ഉയർന്നതോടെയാണ് തട്ടിപ്പ് സംഘങ്ങൾ ഇത് മുതലെടുക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസിൽ ലഭിച്ച പരാതിയോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. വാടകയ്ക്കെടുത്ത വീടുകൾ കരാർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞ് നൽകാതായതോടെ മേൽനോട്ടക്കാരനായ കാക്കനാട് സ്വദേശിയായ വയോധികൻ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്ന് വീടുകളും തന്റെ അറിവില്ലാതെ വ്യാജ രേഖകളുണ്ടാക്കി മറ്റ് മൂന്ന് കുടുംബങ്ങൾക്ക് പണയത്തിന് നൽകിയതായി ഇയാൾ അറിയുന്നത്.

മൂന്ന് വീടുകളാണ് പരാതിക്കാരൻ മുൻപ് വാടകയ്ക്ക് നൽകിയിരുന്നത്. കരാർ കാലാവധി കഴിഞ്ഞിട്ടും വീടുകൾ ഒഴിയാനോ വാടക കുടിശ്ശിക തീർക്കാനോ ഇവർ തയ്യാറായിരുന്നില്ല. നിലവിൽ 5.56 ലക്ഷം രൂപയുടെ വാടക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് പരാതി. ഇതിന് പുറമേ വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഓരോ വീടിനും 10 ലക്ഷം രൂപ വീതം വാങ്ങി മറ്റ് വ്യക്തികൾക്ക് വ്യാജ കരാറുകളുണ്ടാക്കി പണയത്തിന് നൽകിയതായും പരാതിയുണ്ട്.വസംഭവത്തിൽ കാക്കനാട് സ്വദേശിയായ വയോധികന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.