റോഡിലൂടെ നടന്നു വരികയായിരുന്ന ഗോബിന്ദ ദാസിനെയും മകൻ ജെതൻ ദാസിനെയും അനൂപ് ഓടിച്ച ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് സമീപത്തെ പോസ്റ്റിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് അനൂപ് മരിച്ചത്.

കൊല്ലം: കൊല്ലം കാവനാട് ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രാമൻകുളങ്ങര സ്വദേശി അനൂപ്, വെസ്റ്റ് ബംഗാൾ സ്വദേശി ഗോബിന്ദ ദാസ് എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടന്നു വരികയായിരുന്ന ഗോബിന്ദ ദാസിനെയും മകൻ ജെതൻ ദാസിനെയും അനൂപ് ഓടിച്ച ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് സമീപത്തെ പോസ്റ്റിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് അനൂപ് മരിച്ചത്. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനൂപിന്റെ സുഹൃത്തുക്കൾ അകത്തേക്ക് കയറാൻ ശ്രമിച്ചതിനെ ആശുപത്രി ജീവനക്കാർ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്. ഇത് സംഘർഷത്തിൽ കലാശിച്ചു. ആശുപത്രിയിലെ ചില്ല് അനൂപിനൊപ്പം എത്തിയവർ തകർക്കുകയും, ചില്ല് തെറിച്ച് വീണ് വനിതാ സെക്യൂരിറ്റി ജീവനക്കാരിക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് അനൂപിനെ സുഹൃത്തുക്കൾ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് അനൂപിന്റെ മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.