കിഴക്കുംഭാഗം സ്വദേശി സൗമ്യയുടെ ചികിൽസയ്ക്കായാണ് അമ്മ പ്രസന്നകുമാരി സുമനസുകളുടെ സഹായം തേടുന്നത്.
കൊല്ലം: കൊല്ലം ചിതറയിൽ വൃക്ക രോഗിയായ മകൾക്ക് അമ്മ വൃക്ക നൽകാൻ തയ്യാറായിട്ടും ചികിൽസാ ചെലവിനായി വലഞ്ഞ് കുടുംബം. കിഴക്കുംഭാഗം സ്വദേശി സൗമ്യയുടെ ചികിൽസയ്ക്കായാണ് അമ്മ പ്രസന്നകുമാരി സുമനസുകളുടെ സഹായം തേടുന്നത്. മരുന്നിനും മറ്റ് ചികിത്സ ചെലവുകൾക്കുമായി വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പ്രസന്നകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രണ്ടു വർഷം മുൻപാണ് സൗമ്യയ്ക്ക് വൃക്കരോഗം സ്ഥിരീകരിച്ചത്. രണ്ടു വൃക്കയും തകരാറിലായ മകൾക്ക് വൃക്ക നൽകാൻ അമ്മ ഒരുക്കമെങ്കിലും ചികിൽസാ ചെലവിനായി ബുദ്ധിമുട്ടുകയാണ് കുടുംബം. ''ഭർത്താവ് ബന്ധം വേർപെടുത്തിയിട്ട് 10 വർഷമായി. തൊഴിലുറപ്പിന് പോയാണ് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അസുഖമായതിന് ശേഷം ജോലിക്ക് പോകാൻ സാധിക്കുന്നില്ല. അച്ഛനാണ് കുടുംബത്തിലെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഇളയ മോൻ ഭിന്നശേഷിക്കാരനായ കുട്ടിയാണ്. മോനും സുഖമില്ലാത്ത കുട്ടിയാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വരെ ബുദ്ധിമുട്ടിലാണ്.'' സൗമ്യ പറയുന്നു.
15 ലക്ഷം രൂപയാണ് ആകെ വേണ്ടിവരുന്ന ചികിൽസാ ചെലവ്. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ കൊല്ലത്തെ സ്വകാര്യ ആശുപത്രി 12 ലക്ഷം രൂപാ നൽകിയിട്ടുണ്ട്. സുമനസ്സുകളുടെ സഹായത്താൽ ബാക്കി തുക കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നിർധന കുടുംബം. അടുത്ത മാസം ഒന്നിനാണ് സൗമ്യയുടെ ശസ്ത്രക്രിയ നടത്തേണ്ടത്.
SOUMYA
INDIAN BANK
CHITHARA BRANCH
A/C NO : 6450254460
IFC: IDIB000CO42
GPY: 8078192319

