നിയന്ത്രണംവിട്ട ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
ഭർത്താവ് സുദർശനനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു കാറിലും പിന്നീട് വീട്ടമ്മയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
കോട്ടയം : എം സി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണംവിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരി മരിച്ചു. മറിയപ്പള്ളി സ്വദേശി ഷൈലജ (60)യാണ് മരിച്ചത്. ഭർത്താവ് സുദർശനനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു കാറിലും പിന്നീട് വീട്ടമ്മയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
ഇടുക്കിയിൽ വാഹനം 500 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിച്ചു
മൂന്നാർ: ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനം അഞ്ഞൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞു. കെഡിഎച്ച്പി മാട്ടുപ്പെട്ടി തെയില ഫാക്ടറിയിലെ ഓഫീസറായ ജോയ്‌സ് ജേക്കപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ജോയ്സ് ജേക്കപ്പ് അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മറയൂര്‍ റോഡിലെ ഒന്‍പതാം മൈല്‍ വളവ് തിരിക്കുന്നതിനിടെ വാഹനം തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും കാറിന്റെ എയര്‍ബാഗ് തുറന്നതിനാല്‍ ജോയ്‌സ് രക്ഷപ്പെട്ടു. വാഹനത്തിന്റെ വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്താണ് ജോയ്സ് പുറത്തിറങ്ങിയത്. പിന്നാലെ മുകളിലേക്ക് കയറി സമീപവാസികളെ വിവരമറിയിക്കുയായിരുന്നു. പിറകിലെത്തിയ വാഹനത്തിലെ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും അഗ്നിശമനസേനയടക്കം അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു.
അതേസമയം തൃശ്ശൂർ ദേശീയപാതയിൽ ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾ കൂട്ടിയിടിച്ച് അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആർ ടി സി ബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല. അർധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചു കയറുക ആയിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.