കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ നെടിയിരുപ്പിൽ വെച്ച് ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂർ സ്വദേശിനിയായ ഗീതിക (17) ആണ് മരിച്ചത്. ബന്ധുവായ മിഥുൻ ചികിത്സയിൽ കഴിയുകയാണ്

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്. ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി നെടിയിരുപ്പ് മില്ലുംപടിയിലാണ് അപകടം. ഗീതികയും ബന്ധുവും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു. 

ബൈക്ക് യാത്രികരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഗീതികയെ രക്ഷിക്കാനായില്ല.

പുല്‍പറ്റ പൂക്കളത്തൂരിലെ അമ്മയുടെ വീട്ടില്‍ നിന്ന് ബന്ധു മിഥുന്റെ കൂടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഗീതിക. പരിക്കേറ്റ മിഥുന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്മിതയാണ് മരിച്ച ഗീതികയുടെ അമ്മ. നിമിത, ഗോപിക എന്നിവർ സഹോദരങ്ങളാണ്.