തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു
കോഴിക്കോട്: നടുവണ്ണൂർ സ്വദേശിയായ സി ഐ എസ് എഫ് ജവാൻ ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. നടുവണ്ണൂർ കരുമ്പാപൊയിൽ പുഴക്കൽ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ബാംഗ്ലൂരിൽ വച്ച് മോട്ടോർ സൈക്കിളിൽ പോകുന്നതിനിടെ റോഡ് അപകടത്തിൽപെട്ടാണ് മരണം. സി പി സി കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോൾ ഫാന്റസി ഗോൾഫ് റിസോർട്ടിനും ജെ എസ് ടെക്നിക്കൽ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപമുള്ള സ്ഥലത്താണ് അപകടമുണ്ടായത്.
അപകടം കണ്ട നാട്ടുകാർ ട്രാഫിക് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സി ഐ എസ് എഫിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. ഇയാളുടെ ഹെൽമറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. ചൊവ്വാഴ്ച നാട്ടിൽ നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആനന്ദിന്‍റെ അന്ത്യം. അച്ഛൻ: പരേതനായ ഗംഗാധരൻ. അമ്മ: മാലതി. ഭാര്യ: അമൃത. അഞ്ച് വയസുകാരൻ ഗ്യാൻ ദേവ് മകനാണ്. സഹോദരൻ : അരവിന്ദ്. തിങ്കളാഴ്ച രാത്രി ആനന്ദിന്‍റെ ഭൗതികദേഹം നാട്ടിലെത്തിക്കും.

അതേസമയം ആലപ്പുഴയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു എന്നതാണ്. ചേർത്തല നഗരസഭ പതിനെട്ടാം വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ തങ്കരാജ് - രമ ദമ്പതികളുടെ മകൻ അനന്തരാജ് (26) ആണ് മരിച്ചത്. ചേർത്തല കളവംകോടം പാടത്ത് അജയകുമാറിന്‍റെ മകൻ അക്ഷയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്ഷയ് കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാതയിൽ ചേർത്തല പ്രൊവിഡൻസ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. അനന്തരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
