ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ തണ്ണീര്‍പന്തല്‍ - മാവിളിക്കടവ് - കൃഷ്ണന്‍നായര്‍റോഡ് വഴി കാരപ്പറമ്പിലൂടെ കോഴിക്കോട്ടേക്കു പോകണം
കോഴിക്കോട്: ദേശീയ പാതയിലെ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള റീച്ചിന്റെ പ്രവൃത്തിയുടെ ഭാഗമായി വേങ്ങേരി ജങ്ഷന്‍ നാളെ മുതല്‍ അടയ്ക്കും. വെഹിക്കിള്‍ ഓവര്‍ പാസ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനൊപ്പം തന്നെ വാഹനങ്ങൾ വഴിതിരിഞ്ഞു പോകേണ്ടതിനെക്കുറിച്ചും കൃത്യമായ അറിയിപ്പ് നൽകിയിട്ടുണ്ട്.
വാഹനങ്ങള്‍ വഴിതിരിഞ്ഞു പോകേണ്ടത് ഇങ്ങനെ
ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ തണ്ണീര്‍പന്തല്‍ - മാവിളിക്കടവ് - കൃഷ്ണന്‍നായര്‍റോഡ് വഴി കാരപ്പറമ്പിലൂടെ കോഴിക്കോട്ടേക്കു പോകണം. കോഴിക്കോട്ടു നിന്നു ബാലുശ്ശേരി നരിക്കുനി, ചെറുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കരിക്കാംകുളം - തടമ്പാട്ടുതാഴം - വേങ്ങേരി മാര്‍ക്കറ്റ് ജങ്ഷന്‍ വഴി വേങ്ങേരി കയറ്റം കയറി മേല്‍പാലത്തിന് സമീപത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി ബൈപാസില്‍ ദേശീയ പാതയില്‍ കയറണം. തുടര്‍ന്ന് നയാര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് മാളിക്കടവ് ജംക്ഷന്‍ - തണ്ണീര്‍പന്തല്‍ വഴി പോകണം. കൃഷ്ണന്‍ നായര്‍ റോഡില്‍ മാളിക്കടവില്‍ നിന്നു കോഴിക്കോട് ഭാഗത്തേയ്ക്ക് മാത്രമെ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുകയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ദേശീയപാതയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് മന്ത്രി മൂഹമ്മദ് റിയാസ് നേരിട്ടെത്തും എന്നതാണ്. കേരളത്തിന്‍റെ സ്വപ്ന പദ്ധതി ആണ് N H 66 എന്നും, വെന്‍റിലേറ്ററിൽ കിടന്ന പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ യാഥാർത്ഥ്യം ആക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച് പോയ പദ്ധതി ആണ് സര്‍ക്കാര്‍ തിരിച്ച് കൊണ്ടുവന്നത്. മുഖ്യമന്ത്രി ഇടപെട്ടാണ് പദ്ധതി യാഥാർത്ഥ്യം ആക്കുന്നതെന്നും റിയാസ് വിവരിച്ചു. നിർമാണ തടസ്സം ഉള്ള സ്ഥലങ്ങളിൽ എല്ലാം നേരിട്ട് സന്ദർശനം നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. തലശ്ശേരി മാഹി ബൈപാസ് ഉടൻ തന്നെ തുറന്നു കൊടുക്കും. തൊണ്ടയാട് പാലം മാർച്ചിൽ തുറക്കും. കോഴിക്കോട് ദേശീയപാത വികസനം 58 ശതമാനം പൂർത്തിയായി. ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും തമ്മില്‍ ഭായി ഭായി ബന്ധം ആണുളളത്. ആരു വിചാരിച്ചാലും ആ ബന്ധം തകർക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു.
