റോയിയും ഭാര്യ ഷൈനിയും സഞ്ചരിച്ച സ്‌കൂട്ടര്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കോഴിക്കോട്: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സിന് സൈഡ് നല്‍കുന്നതിനിടയെ ആണ് അപകടം. തിരുവമ്പാടി തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകന്‍ റോയി (45)ആണ് മരിച്ചത്. സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് അപകടം ഉണ്ടായത്.

റോയിയും ഭാര്യ ഷൈനിയും സഞ്ചരിച്ച സ്‌കൂട്ടര്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റോയി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തിരുവമ്പാടി - ആനക്കാംപൊയില്‍ റോഡില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാളിയാമ്പുഴ നിന്നും തുമ്പച്ചാല്‍ വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പോകുന്നത്. 

വേണ്ടത്ര വീതി ഇല്ലാത്ത റോഡായതിനാല്‍ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. റോയിയുടെ മാതാവ് പരേതയായ മേരി (പുല്ലൂരാംപാറ കളത്തൂര്‍ കുടുംബാംഗം). മക്കള്‍: ലിബിന്‍, ലിഡിയ, റോബിന്‍. സംസ്‌കാരം നാളെ പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും.

Read More : ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിലെത്തി, മുത്തങ്ങയിൽ കുടുങ്ങി; മലപ്പുറം സ്വദേശി മയക്കുമരുന്നുമായി പിടിയിൽ