രാജീവന്‍റേത് കൊലപാതകമാണെന്നാണ് നിഗമനമെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂകയുള്ളൂവെന്നാണ് പൊലീസ് പറയുന്ന
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജീവന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. രാജീവന്‍റേത് കൊലപാതകമാണെന്നാണ് നിഗമനമെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാജീവന്‍റെ ചില സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചിലയാളുകള്‍ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെതാണെന്ന് ഭാര്യയാണ് ഇന്നലെ സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം രാജീവിന്റെതാകാമെന്ന സംശയമുണ്ടായത്. വൈകാതെ ഭാര്യയെ സ്ഥലത്തെത്തിച്ചതോടെ മൃതദേഹം രാജീവിന്റെതാണെന്ന് വ്യക്തമായി.
ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അരയ്ക്ക് മുകളിലേക്കുള്ള ഭാഗവും കാലുകളും മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ഇവിടെ വെച്ച് മനുഷ്യ ശരീരം കത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ആദ്യം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമീപത്തുള്ള സി സി ടിവി നശിപ്പിച്ച നിലയിലാണ്. ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ പ്രദേശത്ത് ഒരു വീട് മാത്രമേയുള്ളു. പൊലീസ് നായയെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയിട്ടുണ്ട്.
