250 രൂപയ്ക്ക് മൂന്നാർ കണ്ടുവരാം, കെഎസ്ആർടിസിയുടെ ലോക്കൽ സൈറ്റ് സീയിങ് പദ്ധതിക്ക് തുടക്കം
സഞ്ചാരികള്‍ കുറഞ്ഞ് ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ലോക്കൽ സൈറ്റ് സീയിങ് പദ്ധതിയ്ക്ക് കെഎസ്ആര്‍ടിസി തുടക്കംകുറിച്ചു.
മൂന്നാര്‍: സഞ്ചാരികള്‍ കുറഞ്ഞ് ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ലോക്കൽ സൈറ്റ് സീയിങ് പദ്ധതിയ്ക്ക് കെഎസ്ആര്‍ടിസി തുടക്കംകുറിച്ചു. രാവിലെ മൂന്നാറില്‍ നിന്നും ആരംഭിച്ച് ടോപ്പ് സ്റ്റേഷന്‍ വരെയെത്തി മൂന്നാറിലേക്ക് മടങ്ങിയെത്തുന്ന യാത്രയ്ക്ക് ആദ്യ ദിവസം 23 സഞ്ചാരികള്‍ എത്തി.
കെഎസ്ആര്‍ടിസി ബസില്‍ ഡിപ്പോയില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ട്രിപ്പ് വൈകുന്നേരത്തോടെ മൂന്നാറില്‍ മടങ്ങിയെത്തി. ഈ യാത്രയ്ക്കിടയിലെ പ്രമുഖ കേന്ദ്രങ്ങളായ ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങിള്‍ ബസ് നിര്‍ത്തുകയും സഞ്ചാരികള്‍ക്ക് ഈ സ്ഥലങ്ങളില്‍ ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്തു.
ഒരാള്‍ക്ക് 250 രൂപയാണ് ഇതിനായി ഈടാക്കുന്നത്. ടൂറിസത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും അതുവഴി കെഎസ്ആര്‍ടിസി ബസിന് വരുമാന മാര്‍ഗ്ഗുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്.
ചെലവു കുറഞ്ഞ നിരക്കില്‍ മൂന്നാറിലെ ഏറ്റവും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യം വച്ചുനീട്ടിയ പദ്ധതിയ്ക്ക് ആദ്യ ദിവസം തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. പദ്ധതിയെക്കുറിച്ച് അറിയുന്നതോടെ കൂടുതല്‍ പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇതുപോലെ കാന്തല്ലൂരിലേക്കും സര്‍വ്വീസ് നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കെഎസ്ആര്‍ടിസി.