ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശിയായ യുവതിയ്ക്ക് സ്ത്രീധനത്തിന്‍റെ പേരില്‍ പത്തിയൂരിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനമാണ്. യുവതിയെ പട്ടണിക്കിടുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. 

മാവേലിക്കര: യുവതിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ച ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശിയായ യുവതിയ്ക്ക് സ്ത്രീധനത്തിന്‍റെ പേരില്‍ പത്തിയൂരിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനമാണ്. യുവതിയെ പട്ടണിക്കിടുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

പിതാവിന്‍റെ മുന്‍പില്‍ വച്ച് ഭര്‍തൃപിതാവിന്‍റെ സഹോദരന്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയിരുന്നു. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്. യുവതിയുടെ ഭര്‍ത്താവ് പത്തിയൂര്‍ കുന്നത്ത് വീട്ടില്‍ മനുകോശി, ഭര്‍തൃപിതാവ് കോശി, ഭര്‍തൃമാതാവ് ഏലിയാമ്മ, ഭര്‍തൃപിതാവിന്‍റെ സഹോദരനും മിലട്ടറി ഉദ്യോഗസ്ഥനുമായ ജോണി എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ രണ്ടര വയസുള്ള മകന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പൊലീസ് എടുത്തെങ്കിലും തുടര്‍നടപടികള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉണ്ടായില്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവന്‍ സ്ത്രീകളെയും അണിനിരത്തി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ തീരുമാനം.