കടക്കെണിയിലായ കേരളത്തിൻ്റെ രക്ഷയ്ക്ക് ജനങ്ങൾ ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭയിലേക്കുള്ള ട്രയലെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമലയിലെ സ്വർണപ്പാളി കവർച്ച തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. പുതിയ ദേവസ്വം പ്രസിഡൻ്റ് വന്നതുകൊണ്ട് പ്രശ്നം തീരില്ല. സർക്കാരിൻ്റെ നയമാണ് മാറേണ്ടത്. കടക്കെണിയിലായ കേരളത്തിൻ്റെ രക്ഷയ്ക്ക് ജനങ്ങൾ ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ആലപ്പുഴയിൽ ഇന്ന് ബിജെപി നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സൗത്ത് ജില്ലയിൽ നാല് നിയോജക മണ്ഡലങ്ങളിലായാണ് പ്രഖ്യാപനം. രാവിലെ പത്ത് മണിക്ക് ചെങ്ങന്നൂരിൽ പി സി ജോർജ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മാവേലിക്കരയിൽ അഡ്വ. എസ് സുരേഷ്, കായംകുളത്ത് അനൂപ് ആന്റണി എന്നിവരും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വൈകീട്ട് നാലുമണിക്ക് ഹരിപ്പാട് അഡ്വ. ബി ഗോപാലകൃഷ്ണനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ആലപ്പുഴ ബിജെപി നോർത്ത് ജില്ലയിലെ സ്ഥാനാർഥികളെ വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും.
മുനിസിപ്പാലിറ്റി, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തുടങ്ങി എല്ലാ സീറ്റുകളിലേക്കും പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ അറിയിച്ചത്. എന്നാൽ തർക്കം നില നിൽക്കുന്ന ചില സീറ്റുകളിലെ സ്ഥാനാർഥിനിർണയം പിന്നീട് ആയിരിക്കും നടത്തുക എന്നാണ് സൂചന. ജില്ലയിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

