രാത്രി ലിഫ്റ്റ് ചോദിച്ചു, ഒന്നും നോക്കാതെ ബൈക്കിൽ കയറ്റി! ശേഷം തനിനിറം കാട്ടി ക്രിമിനലുകൾ, ഒടുവിൽ അറസ്റ്റ്
കൈനകരി സ്വദേശി ജോലികഴിഞ്ഞ് രാത്രി 9 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് പോകവേ ആലപ്പുഴ എസ് ഡി കോളേജിനു മുൻവശത്ത് വച്ച് രണ്ടുപേർ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറി

ആലപ്പുഴ: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കലവൂർ എ എൻ കോളനിയിൽ മൊട്ടയെന്നും കിച്ചുവെന്നും വിളിക്കുന്ന അരുണ്‍ (28), മണ്ണഞ്ചേരി മണിമല വീട്ടിൽ തട്ട് എന്ന് വിളിക്കുന്ന നിജാസ് (27) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കൈനകരി സ്വദേശി ജോലികഴിഞ്ഞ് രാത്രി 9 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് പോകവേ ആലപ്പുഴ എസ് ഡി കോളേജിനു മുൻവശത്ത് വച്ച് രണ്ടുപേർ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറി. ചങ്ങനാശ്ശേരി ജംഗ്ഷന് കിഴക്ക് വശം എത്തിയ സമയം ബൈക്ക് ഓടിച്ചയാളിനെ മര്‍ദ്ദിച്ചശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 2400 രൂപ എടുക്കുകയായിരുന്നു. ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് പ്രതികള്‍ ഓടിച്ചയാളിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ബൈക്കിൽ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയിലായി എന്നതാണ്. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി ജഹാംഗീറാണ് പിടിയിലായത്. ഈ മാസം 16 നായിരുന്നു കേസിനാസ്പദമായ സംഭവം. പോത്തൻകോട് കന്യാകുളങ്ങര കൊഞ്ചിര റോഡരികിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന നസീമാബീവിയുടെ രണ്ടര പവന്റെ മാലയാണ് പ്രതി കവർന്നത്. മാസ്ക് വിൽക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി വയോധിക പച്ചക്കറികച്ചവടം നടത്തുന്നതിന് അടുത്ത് എത്തിയത്. ഹെൽമറ്റും മാസ്കും ധരിച്ചിരുന്ന പ്രതിയുടെ വണ്ടിക്ക് നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. നസീമ ബീവിയുടെ അടുത്ത് നിന്നും ആളുകള്‍ മാറിയ സമയത്ത് പ്രതി ഇവരെ ആക്രമിച്ച് മാല കവരുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നസീമാബീവി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.