'കാറ്റും മഴയും വരുമ്പോ ഉയിര് പോകും, ലൈഫ് പദ്ധതിയിലും അപേക്ഷിച്ചു, പക്ഷേ...'; കണ്ണീരോടെ കിടപ്പുരോഗിയായ നന്ദിനി
പത്ത് വർഷത്തോളമായി തളർന്ന് കിടക്കുന്ന നന്ദിനിയുടെ ആഗ്രഹം മഴ വന്നാൽ ചോരാതെ പേടി കൂടാതെ ജീവിക്കാൻ പറ്റിയൊരു വീട് വേണമെന്നത് മാത്രമാണ്.
![living in 40 year old mud house life at threat bedridden nandini seeking help to build a house SSM living in 40 year old mud house life at threat bedridden nandini seeking help to build a house SSM](https://static-ai.asianetnews.com/images/01hnj0dq5dt61y16e75hzdy01j/nandini_363x203xt.jpg)
തിരുവനന്തപുരം: സ്വന്തമായൊരു വീടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തിരുവനന്തപുരം വാമനപുരം കളമച്ചൽ സ്വദേശി നന്ദിനിയും കുടുംബവും. ലൈഫ് പദ്ധതിയിലടക്കം അപേക്ഷ നൽകിയിട്ടും വീടെന്ന സ്വപ്നം ഇപ്പോഴും ബാക്കിയാണ്.
വീടെന്ന ആവശ്യവും മഴയുടെ ഭീഷണിയും- 40 വർഷം പഴക്കമുള്ള മണ്ണ് കൊണ്ട് നിർമിച്ച വീട്ടിൽ ഏറെ ഭീതിയോടെ കഴിയുകയാണ് ഈ കുടുംബം. പത്ത് വർഷത്തോളമായി തളർന്ന് കിടക്കുന്ന നന്ദിനിയുടെ ആഗ്രഹം മഴ വന്നാൽ ചോരാതെ പേടി കൂടാതെ ജീവിക്കാൻ പറ്റിയൊരു വീട് വേണമെന്നത് മാത്രമാണ്. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ്, സെക്രട്ടേറിയേറ്റ്, ജനപ്രതിനിധികള്‍- എല്ലാവരെയും നേരിൽ കണ്ട് പരാതി പറഞ്ഞു. സർക്കാറിന്‍റെ നൂലാമാലകളറിയാതെ കുടുംബം കുറേ വട്ടം കറങ്ങി.
കാലും നടുവും തളർന്ന് കിടപ്പാണ് നന്ദിനി. വീട്ടിലേക്ക് വാഹനം കടന്ന് വരാനുള്ള വഴിയില്ലാത്തതിനാൽ കസേരയിൽ എടുത്താണ് ആശുപത്രിയിൽ കൊണ്ട് പോകുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള രേഖളെല്ലാം പരിശോധിച്ച് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് അധികാരികളിൽ നിന്ന് പലതവണ ലഭിച്ചു. പക്ഷെ ഒന്നുമായില്ല. നന്ദിനിയും അമ്മ കമലാക്ഷിയും മകൻ നന്ദുവുമാണ് വീട്ടിലുള്ളത്. ഡ്രൈവറായ മകന്‍റെ വരുമാനമാണ് ഏക ആശ്രയം. സുമനസുകളുടെ സഹായത്തിലാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.