തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രചരണ സമയത്ത് നൽകിയ വാക്ക് പാലിച്ച് പുനലൂർ നഗരസഭയിലെ ഹൈസ്കൂൾ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാലിമ ടീച്ചർ. ആറ്റുമല നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ വഴിവിളക്ക് എന്ന സ്വപ്നം ടീച്ചർ യാഥാർത്ഥ്യമാക്കി.
കൊല്ലം: തെരഞ്ഞെടുപ്പിൽ വിജയിച്ച് പിന്നീടുള്ള 5 വർഷം വിജയിപ്പിച്ച ജനങ്ങളുടെ അടുത്തേക്ക് പൊലും വരാത്ത ഒരുപാട് നേതാക്കളെ നമുക്കറിയാം. ഒരു ആവശ്യം പറയാൻ പോയിട്ട്, വാർഡ് മെമ്പർമാരെപ്പോലും അവിടേക്ക് കാണാൻ കിട്ടാറില്ല. എന്നാൽ, തോറ്റിട്ടും പ്രചരണ സമയത്ത് താൻ കൊടുത്ത വാക്ക് പാലിക്കാനിറങ്ങിയിരിക്കുകയാണ് ഷാലിമ ടീച്ചർ. പുനലൂർ നഗരസഭയിലെ ഹൈസ്കൂൾ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഷാലിമ ടീച്ചർ. പ്രചരണത്തിനായി ആറ്റുമലയിലെത്തിയപ്പോൾ അവിടുത്തുകാർ ആദ്യം പറഞ്ഞത് പ്രദേശമാകെ ഇരുൾ നിറഞ്ഞതിന്റെ ദുരിതാവസ്ഥയായിരുന്നു.
ഇതിന് മറുപടിയായി ടീച്ചർ പറഞ്ഞത് വിജയിച്ചു കൗൺസിലറാകട്ടെ എന്നായിരുന്നില്ല, തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു. പരാജയപ്പെട്ടെങ്കിലും വാഗ്ദാനം പാലിക്കാൻ ഷാലിമ ടീച്ചർ മറന്നില്ല. അങ്ങനെ ഹൈസ്കൂൾ വാർഡിലെ ആറ്റുമല നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ വഴിവിളക്ക് എന്ന സ്വപ്നം യാഥാർത്ഥ്യമായി. സി.എച്ച്. സെൻ്ററാണ് സൗരോർജ്ജവഴിവിളക്ക് സംഭാവനയായി നൽകിയത്. നെല്ലിപ്പള്ളി വാർഡ് കൗൺസിലർ സുനിൽ തോമസിന്റെ സാന്നിദ്ധ്യത്തിൽ മുസ്‌ലിം ലീഗ് പുനലൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റും ജില്ലാ കമ്മിറ്റിയംഗവുമായ സലിം പുനലൂർ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ചു. നിരവധി പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.


