രാത്രി സബ്കളക്ടറുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കാനായി ഹർത്താല്‍ പ്രഖ്യാപിച്ചത്. 

കോഴിക്കോട്: കോഴിക്കോട് വെള്ളയിലില്‍ കോർപ്പറേഷന്‍ നിർമ്മിക്കാനൊരുങ്ങുന്ന മാലിന്യപ്ലാന്‍റിനെതിരെ (Waste Management Plant) സമരം (Strike) ശക്തമാക്കി നാട്ടുകാർ. ഇന്ന് പ്രദേശത്തെ മൂന്ന് വാർഡുകളില്‍ ജനകീയ സമിതി ഹർത്താല്‍ നടത്തുകയാണ്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോർപ്പറേഷന്‍റെ തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രി സബ്കളക്ടറുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കാനായി ഹർത്താല്‍ പ്രഖ്യാപിച്ചത്. കോർപ്പറേഷന്‍ പരിധിയിലെ തീരദേശ വാർഡുകളായ 62, 66, 67 എന്നിവിടങ്ങളിലാണ് ഇന്ന് ജനകീയ സമിതി ഹർത്താല്‍. ഹർത്താലിനെ യുഡിഎഫ് പിന്തുണയ്ക്കുമെന്നറിയിച്ചു. മാലിന്യ പ്ലാന്‍റ് ഒരു കാരണവശാലും ജനവാസ മേഖലയില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

എന്നാല്‍ പദ്ദതിയുമായി മുന്നോട്ട് പോകാനാണ് കോർപ്പറേഷന്‍റെ തീരുമാനം. പ്ലാന്‍റിന്‍റെ നിർമാണം നഗരത്തിലെ മാലിന്യ നിർമാർജനത്തിന് അത്യാവിശ്യമാണെന്ന് മേയർ അറിയിച്ചു. കേന്ദ്ര സർക്കാറിന്‍റെ അമൃത് പദ്ദതിയുടെ ഭാഗമായി 140 കോടി രൂപ ചിലവില്‍ നഗരത്തില്‍ മൂന്ന് പ്ലാന്‍റുകൾ സ്ഥാപിക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം. ഇതില്‍ രണ്ട് ചെറിയ പ്ലാന്‍റുകളുടെ നിർമാണം മെഡിക്കല്‍ കോളേജ് പരിസരത്ത് പുരോഗമിക്കുകയാണ്. മൂന്നാമത്തേതാണ് വെള്ളയില്‍ പുതിയ കടവില്‍ നിർമ്മിക്കാനുദ്ദേശിക്കുന്നത്.