എറണാകുളത്ത് 92കാരനായ ലോനപ്പൻ വീട്ടിൽ വോട്ട് രേഖപ്പെടുത്തി ഒരു മണിക്കൂറിനകം അന്തരിച്ചു. ശാരീരിക അസ്വസ്ഥതകൾക്കിടയിലും ജനാധിപത്യപരമായ കടമ നിർവഹിച്ച ശേഷമാണ് പ്രൊവിഡൻസ് ഹോമിലെ അന്തേവാസിയായ അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
കൊച്ചി: ജീവിതത്തിന്റെ അവസാന ഘട്ടത്തിലും ജനാധിപത്യ കടമ നിർവഹിച്ച് 92കാരനായ ലോനപ്പൻ വിട വാങ്ങി. വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം അന്തരിച്ചു. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസിയായ തേവര കോന്തുരുത്തി കുട്ടംപറമ്പിൽ ലോനപ്പനാണ് മരിച്ചത്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവർക്കുമായി വീടുകളിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രൊവിഡൻസ് ഹോമിലെത്തിയത്. മറ്റു അന്തേവാസികളോടൊപ്പം ലോനപ്പനും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കുറെ നാളുകളായി ശാരീരിക അസ്വസ്ഥതകളിൽ കഴിയുന്ന ലോനപ്പനെ ശ്വാസതടസ്സവും ചുമയും അലട്ടിയിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യനില പെട്ടെന്ന് മോശമായി. ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം അന്തരിച്ചു. ഭാര്യ മരിച്ച് ഏകദേശം 12 വർഷമായി. ലോനപ്പന് മക്കളില്ല. 2016 മുതൽ പ്രൊവിഡൻസ് ഹോമിൽ താമസിച്ച് ചികിത്സയും പരിചരണവും സിസ്റ്റർമാരുടെ മേൽനോട്ടത്തിലായിരുന്നു. ജനാധിപത്യത്തിന്റെ കടമ അവസാന നിമിഷം വരെ നിർവഹിച്ച അദ്ദേഹത്തിന്റെ ജീവിതം പലർക്കും ഒരു ഓർമപ്പെടുത്തലായി. വൈകുന്നേരത്തോടെ സംസ്കാരം നടത്തി.
