നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യൂസഫലി, പിന്നീട് ഹെലികോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിന്റെ മൈതാനത്തിറങ്ങി
കോട്ടയം: ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ ഗൃഹപ്രവേശത്തിന് കോട്ടയത്തെത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് യൂസഫലി എത്തിയത്. അബുദാബിയിൽ നിന്നാണ് അദ്ദേഹം കോട്ടയത്തെത്തിയത്.
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യൂസഫലി, പിന്നീട് ഹെലികോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിന്റെ മൈതാനത്തിറങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിയ യൂസഫലിയെ പരമേശ്വരൻ നമ്പൂതിരിയും കുടുംബവും സ്വീകരിച്ചു. ഒരു മണിക്കൂറോളം ഇവരുടെ വീട്ടിൽ ചിലവഴിച്ചാണ് യൂസഫലി മടങ്ങിയത്.യൂസഫലി എത്തിയതറിഞ്ഞ് നിരവധി പേർ കാണാനെത്തിയിരുന്നു.
അതേസമയം ജൂൺ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. രാജ്യത്തെ ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികൾ നടപ്പാക്കിയതിലൂടെ രാജ്യത്തെ കർഷകർക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.
നേരത്തെ തന്നെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷിച്ച ബിജിയുടെ വീട്ടിൽ യൂസഫലി എത്തിയിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിച്ചാണ് എംഎ യൂസഫലി വീട്ടിലെത്തിയത്. അപകടത്തിൽ നട്ടെല്ലിനുണ്ടായ പരിക്ക് ഭേദമായ ശേഷം കുടുംബത്തെ കാണാൻ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ അത് മുടങ്ങുകയായിരുന്നു.
ഒടുവിൽ കൈനിറയെ സമ്മാനങ്ങളുമായാണ് പനങ്ങാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ കൂടിയായ ബിജിയുടെയും രാജേഷിന്‍റെയും വീട്ടില്‍ യൂസഫലി എത്തിയത്. ഏപ്രില്‍ 11 നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയുടെ വീട്ടില്‍ വച്ചായിരുന്നു. തന്നെ സഹായിച്ച കുടുംബത്തിന് നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി വ്യക്തമാക്കിയിരുന്നു.
കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു ഹെലികോപ്ടർ ഇറങ്ങാൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ഹെലികോപ്ടറിന് സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. ഹെലികോപ്ടർ പതിക്കുമ്പോൾ ചാറ്റൽ മഴയുമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്ടറിൻ്റെ പ്രധാന ഭാഗം ചതുപ്പിൽ ആഴ്ന്ന് പോയി. യൂസഫലിയേയും ഭാര്യയേയും ഹെലികോപ്ടറിൻ്റെ വിൻഡോ ഗ്ലാസ് നീക്കിയായിരുന്നു പൈലറ്റ് പുറത്തിറക്കിയത്.
Read More: നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് എം എ യൂസഫലി
