ഒരു ദിവസം ശരാശരി രണ്ട് ലിറ്റർ പാലുകുടിക്കുന്ന പശുക്കുട്ടിക്ക് മിൽമയുടെ ലിറ്ററിന് 16 രൂപയ്ക്ക് കിട്ടുന്ന റീപ്ലെയ്സർ കൊടുക്കാം. ഓരോ പശുവിൽ നിന്നും അധികം കിട്ടുന്ന പാലു വഴി സംഭരണം കൂട്ടാമെന്നുമാണ് മിൽമ ലക്ഷ്യമിടുന്നത്.
കോഴിക്കോട്: പാൽ സംഭരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പശുക്കുട്ടികൾക്ക് കുപ്പിപ്പാൽ കൊടുക്കുന്ന മലബാർ മിൽമയുടെ മിൽക്ക് റീപ്ലെയ്സർ പദ്ധതിയിൽ സമ്മിശ്ര പ്രതികരണവുമായി കർഷകർ. ഇത് പശുക്കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണിവരുടെ ആശങ്ക. പദ്ധതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും വിമർശനമുയർന്നിട്ടുണ്ട്.
ഏഴുമാസത്തോളം വയനാട്ടിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് മിൽമ മലബാറിലെ ക്ഷീരകർഷകരിലേക്കെത്തിക്കുന്നത്. ഒരു ദിവസം ശരാശരി രണ്ട് ലിറ്റർ പാലുകുടിക്കുന്ന പശുക്കുട്ടിക്ക് മിൽമയുടെ ലിറ്ററിന് 16 രൂപയ്ക്ക് കിട്ടുന്ന റീപ്ലെയ്സർ കൊടുക്കാം. ഓരോ പശുവിൽ നിന്നും അധികം കിട്ടുന്ന പാലു വഴി സംഭരണം കൂട്ടാമെന്നുമാണ് മിൽമ ലക്ഷ്യമിടുന്നത്.
എന്നാല്‍ പോഷകമൂല്യം ഉറപ്പാക്കിയ പാലാണിങ്ങനെ കൊടുക്കുന്നതെങ്കിലും അത് അമ്മയുടെ പാലിനെ റീപ്ലെയ്സ് ചെയ്യില്ലെന്നാണ് കർഷകരുടെ അഭിപ്രായം. മൂന്നുമാസം വരെയാണ് പശുക്കുട്ടി സാധാരണയായി അമ്മയുടെ പാൽ അധികം കുടിക്കുന്നത്. അതാണവയുടെ ആരോഗ്യത്തെ നിർണയിക്കുന്നതെന്നും കർഷർ പ്രതികരിക്കുന്നത്. പദ്ധതി ശുദ്ധ മണ്ടത്തരമാണെന്നാണ് ക്ഷീര കര്‍ഷകനായ പി കെ മോഹന്‍ പ്രതികരിക്കുന്നത്. ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെങ്കിലും രണ്ട് ലിറ്റര്‍ പാലിന് എത്ര രൂപ തരും. ആ പാല് പശുക്കുട്ടിക്ക് കൊടുത്താല്‍ പശുക്കുട്ടിയാണ് ലാഭമെന്നും ക്ഷീര കര്‍ഷകര്‍ പറയുന്നു.
കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ സബ്സിഡിയോടെ 600 രൂപയ്ക്ക് നൽകിയിരുന്നത് 900 രൂപയാക്കി മാക്കി ഉയർത്തിയത് 3 മാസം മുമ്പാണ്. അത് പുനസ്ഥാപിച്ചിട്ട് മതി പശുക്കുട്ടികളുടെ പാലുകുടി മുട്ടിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. അതേ സമയം പദ്ധതിക്കെതിരെ കടുത്ത വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിലുയരുന്നത്. പ്രമുഖരടക്കം നിരവധിപ്പേരാണ് മില്‍മയുടെ പദ്ധതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

