സൈഫുന്നിസയും സബീഷും, 2012 ൽ മലപ്പുറത്ത് കാണാതായി, 10 വർഷം തുമ്പില്ല, ഒടുവിൽ ബാംഗ്ലൂരിൽ! ഡിഎംപിടിയു കണ്ടെത്തി
2012 ഏപ്രിൽ മാസം വാഴക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട് നിന്നും കാണാതായ സൈഫുന്നിസയേയും സബീഷിനേയുമാണ് കണ്ടെത്തിയത്
മലപ്പുറം: പത്ത് വർഷം മുമ്പ് മലപ്പുറം വാഴക്കാട് നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ കണ്ടെത്തി. 2012 ഏപ്രിൽ മാസം വാഴക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട് നിന്നും കാണാതായ സൈഫുന്നിസയേയും സബീഷിനേയുമാണ് മലപ്പുറം സി - ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂണിറ്റ് (ഡി എം പി ടി യു) കണ്ടെത്തിയത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡി എം പി ടി യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിയതിലാണ് ബാംഗ്ലൂരിലെ താമസ സ്ഥലത്ത് നിന്നും ഇവരെ കണ്ടെത്തിയത്.
ഇവർ ഇക്കഴിഞ്ഞ 10 വർഷത്തോളമായി ബാംഗ്ലൂരിൽ കുടുംബമായി വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. സി - ബ്രാഞ്ച് എസ് ഐ കെ സുഹൈൽ, സീനിയർ സിവിൽ പൊലീസ് ഓഫീർമാരായ അബ്ദുൽ സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി, അബ്ദു റഹിമാൻ, ജിജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇരുവരേയും മലപ്പുറം കോടതി മുമ്പാകെ ഹാജരാക്കി.
(ചിത്രം: പ്രതീകാത്മകം)
വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവം, നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി എന്നതാണ്. പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരെയാണ് തിരുവനന്തപുരത്ത് നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി അടിമാലി നിന്നും സ്വകാര്യ ബസ്സിൽ എറണാകുളം വൈറ്റിലയിലെത്തിയതായും അവിടുന്ന് തിരിച്ച് പൂപ്പാറയിൽ ഇറങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്തും തേനിയിലും അന്വോഷണം നടത്തിയിരുന്നു. ശേഷമാണ് തിരുവനന്തപുരത്ത് കുട്ടിയെ കണ്ടതായി വിവരം ലഭിച്ചത്.
അടിമാലിയിൽ നിന്നും കാണാതായ ആദിവാസി പെൺകുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി