ബൈക്കിലെത്തിയ സംഘം ആദ്യം ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും കാട്ടാനയുടെ അടുത്തേക്ക് ചെന്ന് അഭ്യാസം കാണിക്കുകയുമായിരുന്നു

ചെന്നൈ: തമിഴ്നാട് മുതുമലയിൽ റോഡരികിൽ വച്ച് കാട്ടാനയെ ശല്യം ചെയ്തതിന് രണ്ട് മലയാളി യുവാക്കൾക്ക് 10,000 രൂപ പിഴ ചുമത്തി. ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളിൽ ഒരാൾ ബൈക്കിൽ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാൻ തുടങ്ങി. ബഹളംവച്ചും മറ്റും ആനയുടെ ശ്രദ്ധ ആകർഷിക്കാൻ യുവാവ് ശ്രമിച്ചു.

ബൈക്കിൽ നിന്നിറങ്ങിയ ആൾ മറുഭാഗത്തെ റോഡരികിലെ കാട്ടിലുള്ള ആനയെ വിളിച്ചും ആംഗ്യം കാണിച്ചും വിളിച്ചു. ഇടയ്ക്കിടെ യുവാവിന് നേരെ ആന തിരിഞ്ഞെങ്കിലും ഇത്തിരി മുന്നോട്ടാഞ്ഞതോടെയാണ് യുവാവ് അൽപമൊന്ന് പിന്മാറിയത്. പിന്നീട് എതിവശത്തേക്ക് ഓടി മാറി വീണ്ടും ആനയുടെ ദൃശ്യങ്ങൾ പകർത്താനും ശല്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യം പകർത്തുന്നതിനിടെ ആന യുവാവിന് നേരെ തിരിയുന്നതും കാണാമായിരുന്നു. അതുവഴി വന്ന യാത്രക്കാർ ദൃശ്യങ്ങൾ പകർത്തി പരാതി നൽകുകയായിരുന്നു.

Read more: ദുരൂഹ സാഹചര്യത്തിൽ അമരമ്പലം കാട്ടിൽ ആറ് പേർ, സാധാരണ മീൻ പിടിത്തമല്ല, ലക്ഷ്യം മറ്റൊന്ന്, അറസ്റ്റ്

വീടിന് നേരെ കാട്ടാന ആക്രമണം; വാതിലും ജനലുകളും തകര്‍ത്തു

തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണം. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന പൊളിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകര്‍ത്തു. വാതിലും ജനലുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അകത്തുണ്ടായിരുന്ന മേശ, കസേര, അലമാര, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ത്ത് വലിച്ചെറിയുകയും ചെയ്തു. ഓണമാഘോഷിക്കാന്‍ അഭിലാഷും കുടുംബവും നാട്ടിലേക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ഓടിച്ചു വിട്ടത്.