പ്രതി ഹോംസ്റ്റേ ഉടമയെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും കയ്യിലിരുന്ന കത്തി കൊണ്ട് കഴുത്തിനു മുറിവേൽപ്പിക്കുകയും ചെയ്തു
ആലപ്പുഴ: ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ, കണ്ണന്തറ വെളിയിൽ മനോജ് (44) ആണ് അറസ്റ്റിലായത്. വളവനാട് ഭാഗത്തുള്ള ഹോംസ്റ്റേയിൽ പ്രതിയുടെ ഭാര്യയെ ജോലിക്ക് നിർത്തിയതിലുള്ള വിരോധത്തിൽ ആണ് പ്രതി അക്രമം നടത്തിയത്. ഹോം സ്റ്റേയിൽ അതിക്രമിച്ച് കയറിയ പ്രതി അസഭ്യം പറഞ്ഞാണ് അക്രമം തുടങ്ങിയത്. പിന്നീട് പ്രതി ഹോംസ്റ്റേ ഉടമയെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും കയ്യിലിരുന്ന കത്തി കൊണ്ട് ഹോംസ്റ്റേ ഉടമയുടെ കഴുത്തിനു മുറിവേൽപ്പിക്കുകയും ചെയ്തു.
അക്രമത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ കലവൂരില്‍ വെച്ചാണ് പിടികൂടിയത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ ആർ ബിജുവിന്റെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ജോമോൻ, സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ നരഹത്യശ്രമ കേസിലും മുൻപ് പ്രതിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. വെച്ചൂർ രഞ്ജേഷ് ഭവനം വീട്ടിൽ ദേവരാജൻ മകൻ രഞ്ജേഷ് (32) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം തീയതി വെച്ചൂർ അംബികമാർക്കറ്റിന് സമീപമുള്ള ഷാപ്പിന് സമീപം ഇരുന്നിരുന്ന മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. രഞ്ജേഷ് ഷാപ്പിൽ നിന്ന് ബഹളം വച്ച് ഇറങ്ങുന്നതിനിടയിൽ ഷാപ്പിന് വെളിയിൽ നിന്നിരുന്ന മധ്യവയസ്കൻ ചോദ്യം ചെയ്യുകയും, തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും രഞ്ജേഷ് ബൈക്കിൽ ഉണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് മധ്യവയസ്കന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
