പൊലീസിൽ വിവരം അറിയിച്ചതിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നിരവധി ആക്രമണ കേസുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ ഊളൻകുഴി ഷീല ഭവനിൽ തമ്പിയുടെ മകൻ ഷിജു തമ്പി (35) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

പേട്ട സ്വദേശിയായ അഖിലിൻറെ വീട്ടിലെത്തിയ പ്രതി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. പ്രതി സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിവരം അഖിൽ പൊലീസിനെ അറിയിച്ചിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പേട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാലോളം ആക്രമണ കേസുകളിൽ പ്രതിയാണ് ഇയാൾ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.