കേസിൽ പൊലീസിന്‍റെ മെല്ലപ്പോക്കിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. തൃപ്പൂണിത്തുറ സ്വദേശി സതീഷിനെ മൂവാറ്റുപുഴയിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ (Super Market) ജീവനക്കാരിയെ (Worker) ഹെൽമെറ്റ് (Helmet) കൊണ്ട് അടിച്ച് കയ്യൊടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Arrested). ഒളിവിലായിരുന്ന പ്രതിയെ മൂവാറ്റുപുഴയിൽ നിന്നാണ് പിടികൂടിയത്. കേസിൽ പൊലീസിന്‍റെ മെല്ലപ്പോക്കിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. തൃപ്പൂണിത്തുറ സ്വദേശി സതീഷിനെ മൂവാറ്റുപുഴയിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൃത്യത്തിന് ശേഷം തമിഴ്നാട്ടിലെ മധുരയിലേക്ക് പോയ പ്രതി നിയമസഹായത്തിനായി തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിലെ ജിവനക്കാരിയായ ഷിജിയെ സതീഷ് ഹെൽമെറ്റ് കൊണ്ട് ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ ഷിജിയുടെ കൈ ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭർത്താവാണ് സതീഷ്. ഇയാൾ ജോലിക്കിടെ ഓഫീസ് ഫോണിൽ വിളിച്ച് ഭാര്യയ്ക്ക് ഫോൺ കൈമാറാൻ ഷിജിയോട് ആവശ്യപ്പെട്ടു. തിരക്കിനിടയിൽ ഷിജിയിത് മറന്ന് പോയതാണ് മർദ്ദനത്തിനുള്ള പ്രകോപനം. കയ്യൊടിച്ചതിന് ശേഷവും മർദ്ദനം തുടർന്ന സതീഷിനെ സൂപ്പർ മാർക്കറ്റിലുള്ളവർ പിടിച്ചു മാറ്റുകയായിരുന്നു.
സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് ആദ്യം ഗൗരവത്തിൽ ഇടപെട്ടില്ലെന്നും കേസെടുത്തില്ലെന്നും ഷിജി ആരോപിച്ചിരുന്നു. മർദ്ദനമേറ്റത്തിന് പിന്നാലെ സൂപ്പർമാർക്കറ്റ് ഉടമയോടൊപ്പം ഷിജി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കണോ എന്നാണ് പൊലീസ് ആദ്യം ചോദിച്ചതെന്ന് ഷിജി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കേസെടുക്കണമെന്ന് ഷിജിയും സൂപ്പർമാർക്കറ്റ് ഉടമയും കർശന നിലപാടെടുത്തു. എന്നിട്ടും വളരെ വൈകിയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. ആരോപണം ശരിയല്ലെന്നും കേസിൽ അലംഭാവമുണ്ടായിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.
സിഗരറ്റ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി; കടയുടമയായ സ്ത്രീക്ക് മര്‍ദ്ദനം, ഭീഷണി, പ്രതി അറസ്റ്റിൽ
ആലപ്പുഴയില്‍ സിഗരറ്റ് നൽകാത്ത വിരോധത്തിൽ കടയ്ക്കുള്ളിൽ കയറി കടയുടമയായ വീട്ടമ്മയയ്ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി മണലിൽ തറയിൽ ശിവരാമന്റെ മകൻ സുഭാഷ് (മണിക്കുട്ടൻ-48) ആണ് അറസ്റ്റിലായത്. മാന്നാർ വള്ളക്കാലി റോഡിൽ കടപ്ര മഠം ജങ്ഷനിൽ പ്രവർത്തിക്കുന്ന മഹാവിഷ്ണു സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമ മാന്നാർ വിഷവർശ്ശേരിക്കര, പടിഞ്ഞാറേക്കര വീട്ടിൽ സനൽ കുമാറിന്റെ ഭാര്യ തുളസി (52)ക്കാണ് മർദ്ദനമേറ്റത്.
കടയിൽ സിഗരറ്റ് ചോദിച്ചു എത്തിയ പ്രതിയോട് കടയുടമ സിഗരറ്റ് ഇല്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ പ്രതി അസഭ്യം പറയുകയും കടക്കുള്ളിലേക്ക് അതിക്രമിച്ചു കയറി സ്ത്രീയെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം കടയ്ക്കുള്ളിൽ നിന്ന് പുറത്ത് പോകാനും തന്നെ ഒന്നും ചെയ്യരുത് എന്ന് കടയുടമയായ സ്ത്രീ കരഞ്ഞു പറഞ്ഞെങ്കിലും ഇയാള്‍ കേട്ടില്ല.
എന്നാല്‍ ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ മടിയിൽ ഒളിപ്പിച്ചിരുന്ന സ്ക്രൂഡ്രൈവർ എടുത്തുകാട്ടി കുത്തി കൊല്ലുമെന്ന് സുഭാഷ് തന്നെ ഭീഷണിപ്പെടുത്തിയതായും തുളസി പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാന്നാർ പൊലിസ് എസ് എച്ച് ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, അഡിഷണൽ എസ്ഐ മാരായ മധുസൂദനൻ, ബിന്ദു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മധു, സജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
