ആലപ്പുഴ ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് 39,000 രൂപ തട്ടിയെടുത്ത കേസിൽ അനീഷ് കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിന് 46,672 രൂപയുടെ നഷ്ടമുണ്ടായി. ഇയാൾക്കെതിരെ സമാനമായ തട്ടിപ്പ് കേസുകൾ മുൻപും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2024 മെയ് 10-നാണ് അനീഷ് ബാങ്കിലെത്തിയത്. 8.2 ഗ്രാം തൂക്കം വരുന്ന ആഭരണം പണയംവെച്ച് 39,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. പിന്നീട് നടന്ന പരിശോധനയിലാണ് ഇത് സ്വർണമല്ല, മുക്കുപണ്ടമാണെന്ന് വ്യക്തമായത്. പലിശയുൾപ്പെടെ 46,672 രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.
സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് 2025ലും 2026ലും ഇയാൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം ജെയുടെ നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ ബി, എ എസ് ഐ വിനോദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി പി ഒ വിപിൻ ദാസ്, സുജിത്ത്, വിഷ്ണു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


