തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് പിന്നിൽ സിപിഎം മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മേയർ വി വി രാജേഷ് ആരോപിച്ചു. ഇതോടൊപ്പം, ബിജെപി കൗൺസിലർ ആർ സുഗതന്റെ ആറ് മാസത്തെ കാപ്പാതടവ് ഉപദേശക സമിതി ശരിവെച്ചതായും റിപ്പോർട്ടിൽ പറയുന്നു, ഇത് അദ്ദേഹത്തിന്റെ കൗൺസിലർ സ്ഥാനം നഷ്ടമാക്കിയേക്കാം.

തിരുവനന്തപുരം: തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണെന്നും മേയര്‍ വി വി രാജേഷ്. ആറു മാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ സിപിഎം തന്നെ മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. സിപിഎം പ്രവർത്തകരെ നിയോഗിച്ച് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണെന്നും ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും വി വി രാജേഷ് ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷമീറിനെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ്‌ ഷമീർ. ഭരണം നഷ്ടപെട്ടതിന്‍റെ വിഷമത്തിൽ നഗരത്തിലെ ജനങ്ങളെ സിപിഎം ദ്രോഹിക്കരുതെന്നും വി വി രാജേഷ് പറഞ്ഞു. കൗൺസിലർ സുഗതന്‍റെ കാര്യത്തിൽ കോടതി നിർദേശ പ്രകാരം നടപടി എടുക്കും. ദിവസവും ശരാശരി 20 നായ്ക്കളെ പിടികൂടുന്നുണ്ടെന്നും വി വി രാജേഷ് അവകാശപ്പെട്ടു.

സുഗതന് തിരിച്ചടി

രുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വീണ്ടും തിരിച്ചടി. സുഗതന്‍റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. നടപടിക്കെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാൽ സുഗതൻ ജയിലിൽ തുടരണം. കോര്‍പ്പറേഷനിലെ കൗൺസിലർ സ്ഥാനം നഷ്‌ടമാകും. വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.