വിവാഹക്കാര്യം അറിഞ്ഞു, കാമുകി പിണങ്ങിപോയി, പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ചു
രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ രക്ഷിച്ച മാത്യു ജോര്‍ജ്ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഡി വൈ എസ് പി മധു ബാബു അറിയിച്ചു
ഇടുക്കി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയില്‍ ചാടി യുവാവിന്‍റെ ആത്മഹത്യ ശ്രമം. ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് അതമഹത്യക്ക് ശ്രമിച്ചത്. പൊലീസും ഫയര്‍ഫോഴ്സും രണ്ടുമണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് തോടുപുഴ പുഴയില്‍ യുവാവ് ചാടിയത്. നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. പുഴയുടെ പാലത്തിനടുത്ത ഭാഗത്തുള്ള കോണ്‍ക്രീറ്റില്‍ പിടിച്ചു നിന്ന ഇയാളെ വലക്കുള്ളിലാക്കി ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു.
ഇടുക്കി സ്വദേശിയായ യുവതിയുമായി മാത്യു ജോർജ്ജ് പ്രണയത്തിലായിരുന്നു. യുവാവിനോപ്പം താമസമാക്കിയ പെൺകുട്ടി ഇയാള്‍ മുമ്പ് മറ്റോരു വിവാഹം ചെയ്തുവെന്നറിഞ്ഞതോടെ പിന്തിരിഞ്ഞു. യുവതി ഇന്നു രാവിലെ തൊടുപുഴ പൊലീസ് സ്റ്റേനിലെത്തി മാതാപിതാക്കള്‍ക്കോപ്പം പോയി. ഇതേ തുടര്‍ന്നാണ് യുവാവ് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ രക്ഷിച്ച മാത്യു ജോര്‍ജ്ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഡി വൈ എസ് പി മധു ബാബു അറിയിച്ചു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നമില്ലെന്നാണ് ആശുപത്രി നല്‍കുന്ന വിവരം.
അതേസമയം ഇടുക്കിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത നെടുങ്കണ്ടം മയിലാടും പാറയില്‍ ഗ്രാനൈറ്റ് ഇറക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തില്‍പ്പെട്ട് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു എന്നതാണ്. വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപും സുദനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. വൈകിട്ട് നാലുമണിയോട് കൂടിയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മയിലാടുംപാറക്ക് സമീപം ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്കെത്തിച്ച ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ടെയ്നറില്‍ രണ്ട് പാളിയായി അടിക്കി വെച്ചിരുന്ന ഗ്രാനൈറ്റ് മറിഞ്ഞുവീഴുകയായിരുന്നു. മരണപ്പെട്ട തൊഴിലാളികൾ രണ്ടുപേരും ഇതിനുള്ളിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ച് ആളെ കൂട്ടിയെങ്കിലും ഗ്രാനൈറ്റിന്‍റെ ഭാരം മൂലം പെട്ടന്ന് ഇരുവരെയും രക്ഷിക്കാനായില്ല. പിന്നീട് ജെ സി ബിയുടെ സഹായത്തോടെ ഗ്രാനൈറ്റ് മാറ്റിയാണ് രണ്ട് പേരെയും പുറത്തെത്തിച്ചത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അടിയില്‍പ്പെട്ടു, 2 പേര്‍ക്ക് ദാരുണാന്ത്യം