യുവാവിനെ കുത്തിയ പ്രതി പിടിയിൽ. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പെരുകുളം റോഡിന് സമീപമാണ് സംഭവം നടന്നത്.
ഹരിപ്പാട്: മുറുക്കി തുപ്പിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേല്പിച്ച പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടി. പന്തളം സ്വദേശി സജീവ് (54) വണ്ടാനം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയായ ദിൽകുമാർ (52) എന്നയാളെ വെട്ടുവേനിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പെരുകുളം റോഡിന് സമീപമാണ് സംഭവം നടന്നത്. ചോരയിൽ കുളിച്ച് കിടക്കുന്ന സജീവിനെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, സജീവ് ചെരുപ്പ് കുത്തുന്ന ജോലി ചെയ്യുന്നയാളാണെന്നും പലരോടും വഴക്കിന് പോകാറുണ്ടെന്നും കണ്ടെത്തി.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ മൊഴിയും പരിശോധിച്ച്, അമ്പലക്കുളത്തിൽ കുളിക്കവേ മുറുക്കി തുപ്പിയതിനെ ചൊല്ലി ദിൽകുമാറുമായുണ്ടായ തർക്കത്തിൽ കത്തികൊണ്ട് കുത്തിയതായി വ്യക്തമായി. എസ്ഐമാരായ ആദർശ്, സുജിത്, എഎസ്ഐ. ശിഹാബ്, എസ് സിപിഒ മാരായ ശ്രീജിത്ത്, അരുൺ, സിപിഒമാരായ നിഷാദ്, സജാദ്, വൈശാഖ്, ബെൽരാജ്, അമൽ എന്നിവർ അന്വേഷണത്തിൽ പങ്കാളികളായി.
