ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. 

കോഴിക്കോട്: താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വൈകീട്ടോടെയാണ് ഇയാള്‍ പിടിയിലായത്. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. എസ്.ഐമാരായ വി.കെ.സുരേഷ്, രാജീവ് ബാബു, സനൂജ്, മുരളീധരന്‍, അഭിലാഷ്, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ശോഭിത്, റഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍ 

കോഴിക്കോട്: മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവിനെ കൊടുവള്ളി പൊലിസ് പിടികൂടി. പന്നൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന പന്നിക്കോട്ടൂര്‍ വൈലാങ്കര സഫ്ദര്‍ ഹാശ്മി (29) ആണ് ശനിയാഴ്ച പിടിയിലായത്. 3.270 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റൂറല്‍ എസ്പി എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഐ സി കെ റസാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 55 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മഞ്ചേരിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ രാജീവ്ബാബു, വി കെ സുരേഷ്, എഎസ്ഐ സജീവന്‍, എസ്സിപിഒ ലിനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.