കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര ചോമ്പാല പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ടി.പി പ്രശാന്ത് ആണ് മരിച്ചത്. ദേശീയപാത 66-ല്‍ വെച്ചായിരുന്നു അപകടം.

കോഴിക്കോട്: മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര ചോമ്പാല പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മടപ്പള്ളി കോളേജിന് സമീപം താമസിക്കുന്ന പുനത്തില്‍ ടി.പി പ്രശാന്ത് (53) ആണ് മരിച്ചത്. വെള്ളികുളങ്ങരയിലെ സഹോദരിയുടെ വീട്ടില്‍ പോയി തിരികെ മടപ്പള്ളിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയ പാത 66ല്‍ ആറുവരിപ്പാതയുടെ വെങ്ങളം മുതലുള്ള പ്രവൃത്തി ഏറ്റെടുത്ത വഗാഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മണ്ണുമാന്തി യന്ത്രമാണ് അപകടമുണ്ടാക്കിയത്. വാഹനം പിറകോട്ട് എടുക്കുന്നതിനിടെ പ്രശാന്തിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ 18ാം തിയ്യതി ഉച്ചയ്ക്ക് 2.30ഓടെ ദേശീയപാതയില്‍ കേളുബസാറിനും മടപ്പള്ളിക്കും ഇടയില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ മാഹി ഗവ. ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെയായിരുന്നു മരണം. ചോമ്പാല്‍ പോലീസ് സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം പിന്നീട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: ലീല (റിട്ട.അറ്റന്‍ഡര്‍ മടപ്പള്ളി ഗവ.എച്ച് എസ്). ഭാര്യ: ഷീമ (പി.ആര്‍.ഒ ഗവ, ജില്ലാ ആശുപത്രി വടകര). മകന്‍: അനൂപ് പ്രശാന്ത് (വിദ്യാര്‍ത്ഥി).