വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പറമ്പിൽനിന്ന് ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തി; ഉടമ അറിഞ്ഞത് ഒരാഴ്ച മുമ്പ്
15 ലക്ഷം രൂപ വിലവരുന്ന 14 തേക്ക്, രണ്ട് പ്ലാവ്, മാവ്, മഹാഗണി എന്നീ മരങ്ങളാണ് പല ദിവസങ്ങളിലായി പ്രതി മുറിച്ചുകടത്തിയത്.
![man cut trees from the plot of rented house in thiruvananthapuram and owner came to know one week before afe man cut trees from the plot of rented house in thiruvananthapuram and owner came to know one week before afe](https://static-ai.asianetnews.com/images/01hmycsm5d1qazsrq9pkds5kdq/rented-house-tree-theft_363x203xt.jpg)
തിരുവനന്തപുരം: വാടകക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ കുവ്വപ്പടി മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബുവിനെ (44) യാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. യു.കെയിൽ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ - രേഖാചന്ദ് ദമ്പതികളുടെ ഉടമസ്ഥയിൽ കാട്ടുചന്ത തലവിളയിലെ ഒരേക്കർ വരുന്ന പറമ്പിലെ മരങ്ങളാണ് പ്രതി മുറിച്ചുകടത്തിയത്.
റബർ ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യാസമേതം രണ്ടുവർഷമായി കാട്ടുചന്ത തലവിളയിലെ വീട്ടിലാണ് വാടകക്ക് താമസിച്ചുവരുന്നത്. 15 ലക്ഷം രൂപ വിലവരുന്ന 14 തേക്ക്, രണ്ട് പ്ലാവ്, മാവ്, മഹാഗണി എന്നീ മരങ്ങളാണ് പല ദിവസങ്ങളിലായി പ്രതി മുറിച്ചുകടത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരങ്ങൾ മുറിച്ചുകടത്തിയ വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. തുടർന്ന്. ബന്ധുക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മുറിച്ചുകടത്തിയ തടികളുടെ 50 ശതമാനം ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയൻ, എസ്.ഐമാരായ വിജിത്ത് കെ. നായർ, രാജികൃഷ്ണ, ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതി യെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...