യു പി സ്വദേശി ദേവിപ്രസാദ് ആണ് മരിച്ചത്

തിരുവനന്തപുരം: ചിറയിൻകീഴിൽ കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു. യു പി സ്വദേശി ദേവിപ്രസാദ് ആണ് മരിച്ചത്. ഇയാൾ മൂന്നു വർഷത്തിൽ കൂടുതലായി മുരുക്കുംപുഴ ഭാഗത്താണ് താമസം. കഴിഞ്ഞദിവസം ചിറയിൻകീഴ് ശാർക്കര ബൈപ്പാസിൽ ആയിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചിറയിൻകീഴിലേക്ക് വന്ന കെ എസ് ആർ ടി സി ബസ് ബൈപ്പാസിൽ നിർത്തി ആൾ ഇറക്കുന്ന സമയത്ത് ഭിക്ഷാടകൻ ബസിന്റെ മുൻവശത്ത് കൂടി കടന്നുപോയി. ബസ്സിന്റെ മുൻവശം ചേർന്ന് കടന്നുപോയതിനാൽ ഡ്രൈവർക്ക് ഇയാളെ കാണാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ട് എടുക്കുന്നതിനിടയിൽ ഇയാൾ ബസ് തട്ടി വീഴുകയായിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ തിരിച്ചറിഞ്ഞത്.

പാലക്കാട് സ്കൂട്ടറിൽ ഇടിച്ചശേഷം ടാങ്കർ ലോറി നിർത്താതെ പോയി, സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഓടിക്കൊണ്ടിരിക്കവെ ഒരു കോടിയോളം വിലവരുന്ന ബി എം ഡബ്ല്യു ആഡംബര കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി എന്നതാണ്. പാപ്പനംകോട് - കിള്ളിപ്പാലം നാഷണൽ ഹൈവേ റോഡിൽ കരമന മാർക്കറ്റിന് സമീപം വെച്ചായിരുന്നു ബി എം ഡബ്ല്യുവിന് തീ പിടിച്ചത്. ഡ്രൈവർ സീറ്റിന്‍റെ പിൻവശത്തായി അടിഭാഗത്ത് നിന്ന് തീയും പുകയും വരുന്നത് നാട്ടുകാരാണ് കണ്ടത്. വാഹനം നിർത്തി തീയണക്കാൻ നാട്ടുകാർ ശ്രമിക്കവെ, സംഭവം അറിഞ്ഞ് ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ഹോസ് റീൽ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായി കെടുത്തി ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ലൈൻ കട്ട് ചെയ്ത് ഫയർ ഫോഴ്സ് അപകടം പൂർണമായും ഒഴിവാക്കി. കിള്ളിപ്പാലം പി ആർ എസ് ഹോസ്പിറ്റലിലെ ഡോക്ടർ കാർത്തിരാജിന്‍റെ ഫൈവ് സീരിയസ് KL 01 CG 9900 ബി എം ഡബ്ല്യു കാർ, ഡ്രൈവർ ഷമീർ ഓടിക്കവെയാണ് തീയും പുകയും ഉയർന്നത്. ഫയർ ഫോഴ്സിനൊപ്പം പൊലീസും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിജു ടി ഒ, സാജൻ സൈമൺ, പ്രവീൺ ഫയർ ആൻഡ് റെസ്ക്യൂ വുമൺ അശ്വിനി, ശ്രുതി, ഹോം ഗാർഡ് ശ്യാമളൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.

കോടിയുടെ ബിഎംഡബ്ല്യു, തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ 'തീയും പുകയും'; നാട്ടുകാർ കണ്ടത് രക്ഷയായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം