പ്രഭാത സവാരിക്കിടെ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു; സിസിടിവി ദൃശ്യം പുറത്ത്
പ്രഭാത നടത്തത്തിനിറങ്ങിയ സൈമണിനെ കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിൽ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: പോത്തൻകോട് പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം. പ്രഭാത നടത്തത്തിനിറങ്ങിയ സൈമണിനെ കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിൽ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിന്‍റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ടുവന്ന കാറാണ് ഇടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ പോയത്. ഇടിയുടെ ആഘാതത്തില്‍ ഏതാണ്ട് അമ്പത് മീറ്ററോളം ദൂരെയ്ക്ക് തെറിച്ച സൈമണ്‍ റോഡ് വശത്ത് വച്ചിരുന്ന ഒരു ഇരുമ്പ് പോസ്റ്റിലിടിച്ച് റോഡിലേക്ക് തന്നെ വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ സൈമൺ മരിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു കിലോ മീറ്ററില്‍ അധികം ഓടിച്ച് പോയ കാർ പിന്നീട് തിരികെ സംഭവ സ്ഥലത്തേക്ക് തിരിച്ചെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ ആലപ്പുഴയില്‍ അച്ഛനെ തല്ലി ബോധം കെടുത്തിയ കേസില്‍ മകനെയും ബന്ധുവിനെയും പിടികൂടി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകനും കൂട്ടാളിയും ചേർന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കുകയായിരുന്നു. ഇലിപ്പിക്കുളം ശാസ്താന്‍റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ രാജൻ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകൻ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയിൽ ഹരികുമാർ (52) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജൻ പിള്ള മദ്യ ലഹരിയിൽ വീട്ടില്‍ വന്നതിനെ മകൻ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. തര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റ രാജൻ പിള്ള അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന്‍റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.