അട്ടപ്പാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
പൊതുവേ നീരൊഴുക്ക് കുറഞ്ഞ പുഴയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയാണ് ഒഴുക്ക് വർദ്ധിക്കാൻ കാരണമായത്.
പാലക്കാട്: അട്ടപ്പാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മട്ടത്തുക്കാട് കൊടങ്കരപ്പള്ളം മുറിച്ചു കടക്കുന്നതിനിടെ അഗളി ഭൂതിവഴി സ്വദേശി കുമരനാണ് ഒഴുക്കിൽപ്പെട്ടത്. കുമരനും സുഹൃത്തും തമിഴ്നാട് ഭാഗത്ത് നിന്നും ഇന്ന് രാവിലെ മട്ടത്തുക്കാട് വെച്ച് പുഴ മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടു പേരും ഒഴുക്കിൽപ്പെട്ടെങ്കിലും സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് ഇയാൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നതിനിടെയാണ് കുമാരന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊതുവേ നീരൊഴുക്ക് കുറഞ്ഞ പുഴയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയാണ് ഒഴുക്ക് വർദ്ധിക്കാൻ കാരണമായത്.
44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പാലക്കാട് അറസ്റ്റില്‍
പാലക്കാട്: 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പാലക്കാട് പിടിയിലായി. മതിയായ രേഖകളില്ലാതെ 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് മധുര ലക്ഷ്മിപുരം ഈസ്റ്റ് ഗേറ്റിൽ താമസിക്കുന്ന ഗോപാൽ മകൻ രവി ജി (52) എന്നയാളെ പാലക്കാട് ആർ പി എഫ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന പണം, കോഴിക്കോട് സ്വദേശിക്ക് കൈമാറുന്നതിനായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം കോഴിക്കോട്ടേക്ക് പോകുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
2000 ത്തിന്‍റെയും 500 ന്‍റെയും നോട്ടുകെട്ടുകൾ തുണി കൊണ്ടുള്ള ബെറ്റിനുള്ളിൽ അരയിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പിടികൂടിയ പണവും പ്രതിയെയും തുടർ നടപടികൾക്കായിപാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്‍റ് ഡയറക്ടർക്ക് കൈമാറി. ആര്‍ പി എഫ് സബ് ഇൻസ്പെക്ടർ മാരായ. യു രമേഷ്, ധന്യ. ടി എം, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ. സജി അഗസ്റ്റിൻ മനോജ്. എ, ഹെഡ്കോൺസ്റ്റബിൾമാരായ സവിൻ വി, അനിൽകുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.