പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ. 2017-ൽ നടന്ന സംഭവത്തിൽ, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചത്. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവുവിള വീട്ടിൽ റെസ്റ്റിൻ ദാസ് (46) നെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി-1 ജഡ്ജി കെ.എം. സുജ ശിക്ഷിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽനിന്ന് സ്ഥിരമായി കുട്ടിയെ വീട്ടിലെത്തിച്ചിരുന്ന പ്രതി, ഈ പരിചയം മുതലാക്കി ആദ്യം പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകര്ത്തുകയുമായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ പൂർണ്ണമായി തന്റെ നിയന്ത്രണത്തിലാക്കി.
ഇതിനുശേഷവും ഭീഷണി തുടർന്ന പ്രതി, കുട്ടിയെ ഓട്ടോയിൽ തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പോക്സോ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദും അഡ്വ. മായാദേവിയും കോടതിയിൽ ഹാജരായി. അന്നത്തെ നെയ്യാറ്റിൻകര എസ്.എച്ച്.ഒ കെ.എസ്. അരുണാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.


